റോഡിനായി രാഷ്ട്രീയം മറന്ന് ഒന്നിച്ചു പാതിവഴിയിൽ നിലച്ച ചീമേനി-ഓടക്കൊല്ലി-ഭീമനടി റോഡ് നവീകരണത്തിനായി ചിറ്റാരിക്കാലിൽ ആക്ഷൻ കമ്മറ്റി
ചിറ്റാരിക്കാൽ: നിർമ്മാണം തുടങ്ങി വർഷം മൂന്ന് കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാത്ത കരാറുകാരന്റെ നടപടിക്കെതിരെ നടപടി വേണമെന്ന് ചിറ്റാരിക്കാലിൽ ചേർന്ന സർവക്ഷിയോഗം ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് റോഡ് പ്രവർത്തി പൂർത്തിയാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സർവക്ഷിസംഘം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കിഫ്ബി ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ കണ്ട് നിവേദനം നൽകാൻ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തമ്മാക്കൻ ചിറ്റാരിക്കാൽ പഞ്ചായത്തൂ ഓഫീസിൽ വിളിച്ചുചേര്‍ത്ത സർവക്ഷിയോഗം തീരുമാനിച്ചു. ജയിംസ് പന്തമ്മാക്കൻ അധ്യക്ഷനായ യോഗത്തിൽ സിപിഐ എം എളേരി ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, കോൺഗ്രസ് ജില്ലാ സെക്രട്ടറി ടോമി പ്ലാച്ചേരി, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ഇസ്മയിൽ, ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി,, കെ പി സഹദേവൻ, ഷാജഹാൻ തട്ടാപറമ്പിൽ, സി ചന്ദ്രൻ, തോമസ് മാത്യു, വി കെ രാജൻ നായർ, മനു തോമസ്, സോണി കാരിക്കൽ, ടി സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ കെ മോഹനൻ സ്വാഗതം പറഞ്ഞു. അധികൃതർക്ക് നിവേദനം നൽകാനും തുടർ പ്രവർത്തങ്ങൾ ഏകോപിപ്പിക്കാനും ജയിംസ് പന്തമ്മാക്കൻ (ചെയർമാൻ), ടി കെ സുകുമാരൻ(കൺവീനർ) ആയി കമിറ്റിയും രൂപീകരിച്ചു. എം രാജഗോബാലൻ എംഎൽഎ സ്വപ്ന പദ്ധതിയായി എടുത്ത് 2018 ബജറ്റില്‍ തുക വകയിരുത്തിയ ഈ റോഡിനന്റെ പ്രവർത്തനാനുമതി ലഭിക്കുന്നത് 2019 ലാണ്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് കരാർ ഏറ്റെടുത്തത്. തുടക്കം മുതല്‍ മെല്ലെപ്പോക്കിലായിരുന്ന റോഡ് പണി ഇപ്പോഴും സ്തംഭനാവസ്ഥയിലാണ്. ഇതുവരെ നടത്തിയ പ്രവൃത്തിയുടെ തുക ലഭിക്കാതെ പണി തുടരാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കരാറുകാരുടെ നിലപാട്.
പല ഭാഗങ്ങളിലും കാല്‍നടയാത്രയ്ക്കു പോലും പ്രയാസം നേരിടുന്ന അവസ്ഥയിലാണ് റോഡുള്ളത്. സമീപ പ്രദേശങ്ങളിലെ താമസക്കാരും വ്യാപാരികളും നാട്ടുകാരും കരിങ്കല്‍ പൊടി ഉള്‍പ്പെടെ ശ്വസിച്ച് ശ്വാസകോശരോഗങ്ങളുണ്ടാകുന്ന സ്ഥിതിയിലാണ്. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുണ്ടാകുന്ന സംഭവങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. മലയോര കുടിയേറ്റ മേഖലയുടെ സമഗ്ര വികസനത്തിന് തുടക്കം കുറിച്ചാണ് ചെറുവത്തൂർ -പാലാവയൽ -ഓടക്കൊല്ലി-ചിറ്റാരിക്കാൽ -ഭീമനടി റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിച്ചത്. ചെറുവത്തൂർ, കയ്യൂർ -ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസ്തുത പിഡബ്ള്യുഡി ലിങ്ക് റോഡ് കിഫ്ബിയിലുൾപ്പെടുത്തി പുനരൂദ്ധീകരിക്കുന്നതിന് 98 കോടി രൂപയാണ് അനുവദിച്ചത്. 50 കിലോമീറ്റർ ദൂരം റോഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോഡ് മുഖേന നവീകരിക്കുന്നത്. ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഈ റോഡ് സർക്ക്യൂട്ടിൽ ആദ്യ റീച്ചിൽ ഞാണങ്കൈ മുതൽ ചീമേനി വരെ ഏഴ് മീറ്റർ വീതിയിലും തുടർന്ന് 5.5മീറ്റർ വീതിയിലും മെക്കാഡാം ടാറിങ്ങ് നടത്തി റോഡിൽ ഇരുവശത്തും ഒരു മീറ്റർ വീതിയിൽ ഫുൾ ലെങ്തിൽ ട്രെയിനേജും,39കിലോമീറ്റർ കോൺക്രീറ്റ് ഫുട്പാത്തും പദ്ധതിയിലുണ്ട്.47പുതിയ കലുങ്കുകൾ, ബാരിയർ ,പ്രധാന ടൗണുകളിൽ ഹാന്റ് റെയിൽ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. വലിയ കയറ്റങ്ങൾ കുറച്ച് ഗതാഗതം സുഖമമാക്കാനും 34 പഴയ കലുങ്കുകൾ പുനരുദ്ധീകരിക്കാനും പദ്ധതിയിൽ വ്യവസ്ഥ ഉണ്ട്.റോഡ് നവീകരണം പൂർത്തിയാകുന്നതോടുകൂടി മലയോര മേഖലയുടെ വികസന കുതിപ്പിന് ഇത് പൂത്തൻ ഉണർവാകും. ഭീമനടി .എം രാജഗോപാലൻ എംഎൽഎ മലയോര മേഖലയിൽ പര്യടനം നടത്തിയപ്പോഴും എല്ലാ ഭാഗത്തുനിന്നും പൊതുവായി വന്ന ആവശ്യവും റോഡ് നവീകരണം ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ പ്രത്യേകം തയ്യാറാക്കിയ നിവേദനം അംഗീകരിച്ചാണ് ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചത്.പണി തുടങ്ങിയ ശേഷം വാട്ടർ അതോററ്റി, കെഎസ്ഇബി എന്നിവയുടെ അനുബന്ധ പ്രവർത്തികൾക്കായി 14.75കോടി രൂപയും സർക്കാർ അനുവദിക്കുകയുണ്ടായി.
No comments