Breaking News

മലയോരത്തിൻ്റെ മഹാമേള 'തളിര് 2023' ഉത്തരമലബാർ കാർഷികമേള ജനുവരി 7 മുതൽ 15 വരെ മാലോത്ത് മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥേയത്വം വഹിക്കുന്നു


വെള്ളരിക്കുണ്ട്: മലയോര നിവാസികൾക്ക് ആഘോഷത്തിന്റെയും പുത്തനറിവുകളുടെയും നാളുകൾ സമ്മാനിച്ചുകൊണ്ട് മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന ഉത്തരമലബാർ കാർഷിക മേള തളിര് 2023 ജനുവരി 07 മുതൽ 15 വരെ മാലോം മഹാത്മാഗാന്ധി നഗറിൽ സമാരംഭം കുറിക്കുകയാണ്.

7ന് വൈകുന്നേരം 6 മണിക്ക് ആയിരങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയിൽ വിവിധ ഡിസ്പ്ലേകളും നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളും അകമ്പടിയേകും. ഭാരതീയന്റെ അഭിമാനസ്തംഭമായ ഇന്ത്യാഗേറ്റ് മാതൃകയിലൊരുക്കുന്ന പ്രവേശനകവാടം ആളുകളെ സ്വാഗതം ചെയ്യും. സന്ദർശകർക്ക് കാർഷിക ഉൽപന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും നൂതന കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുവാൻ സഹായിക്കും. കരകൗശല - വ്യാവസായിക ഉൽപന്നങ്ങൾ, കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ, മറ്റ് ഇൻഫർമേഷൻ - വിൽപനസ്റ്റാളുകളും "തളിര് 2023 മാറ്റുകൂട്ടും. അക്വാ - പെറ്റ് ഷോ, സിക്സ്റ്റീൻ ഡി ഷോ, ഗോസ്റ്റ് ഹൗസ് ഷോ, സംസാരിക്കുന്ന അമേരിക്കൻ പാവ, തുടങ്ങിയ ഷോകളും അമ്യൂസ്മെന്റ് ഇനങ്ങളായ മരണകിണർ, ജൈന്റ് വീൽ, കൊളംബസ്, ട്രാഗൺ, ബെയ്ക്ക്ഡാൻസ്, ബോൻസി, സ്കോർപിയോ, ചിൽഡ്രൻസ് ട്രെയ്ൻ, ജംമ്പർ തുടങ്ങിയവയും ഈ മേളയുടെ പ്രത്യേകതകളാണ്. വർണ്ണശബളമായ ലൈറ്റ്ഷോകളും, ഫൗണ്ടനും ഏവരുടെയും കൺകുളിർപ്പിക്കും. എല്ലാദിവസവും വൈകുന്നേരം പ്രഗത്ഭരായ കലാകാരൻമാരെ അണിനിരത്തി കൊണ്ടുള്ള കലാസന്ധ്യ ഏവരുടെയും മനം കുളിർപ്പിക്കും.

വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളും മതാദ്ധ്യക്ഷൻമാരും കലാകാരൻമാരും പങ്കെടുക്കുന്ന ഉത്തര മലബാർ കാർഷികമേള ഒരു ആഘോഷമാക്കുന്നതിനായി മാലോം മഹാത്മാഗാന്ധി നഗറിലേക്ക് സ്വാഗതം ചെയ്യുകയാണ് സംഘാടകർ.

ജനുവരി ഏഴിന വൈകിട്ട് ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. വെസ്റ്റ്എളേരി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹനൻ പ്രദർശന നഗരി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് അമ്യൂസ്മെൻ്റ് പാർക്കും, വൈസ് പ്രസിഡണ്ട് രാധാമണി പെറ്റ് അക്വ ഷോയും സിനിമ താരവും പോലീസ് ഇൻസപെക്ടറുമായ സിബി തോമസ് കലാ സന്ധ്യ ഉദ്ഘാടനം ചെയ്യും. ഫാ.ജോസഫ് വാരണത്ത് അനുഗ്രഹഭാഷണം നടത്തും. ജന. കൺവീനർ ആൻഡ്യുസ് വട്ടക്കുന്നേൽ സ്വാഗതം പറയും.

No comments