Breaking News

എഐ ക്യാമറകൾ മിഴിതുറന്നു; നിയമ ലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയില്ല


തിരുവനന്തപുരം∙ മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമിതബുദ്ധി) ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നെങ്കിലും, ഇവയിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഒരു മാസത്തേക്ക് പിഴയീടാക്കില്ലെന്ന് പ്രഖ്യാപനം. ഇന്നു മുതൽ മെയ് 19 വരെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജുവാണ് വ്യക്തമാക്കിയത്. എഐ ക്യാമറകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് 19 വരെ ബോധവൽക്കരണം നടത്തുമെന്ന് മന്ത്രി പറഞ്ഞു.

നൃത്തസംവിധായകൻ രാജേഷ് അന്തരിച്ചു; വിശ്വസിക്കാനാവുന്നില്ലെന്ന് സിനിമാ താരങ്ങൾ
ക്യാമറകൾ കണ്ടെത്തുന്ന കുറ്റങ്ങൾക്ക് എന്താണ് ശിക്ഷ എന്ന് വാഹന ഉടമകളെ ഈ കാലയളവിൽ നോട്ടിസിലൂടെ അറിയിക്കും. മെയ് 20 മുതൽ പിഴ ഈടാക്കും. കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ട സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബോധവൽക്കരണത്തിന് ആവശ്യമായ സമയം നൽകണമെന്ന അഭ്യർഥന മാനിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചാണ് ഒരു മാസത്തേക്ക് പിഴ ഒഴിവാക്കുന്നതെന്നു മന്ത്രി പറഞ്ഞു. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചത്. ഒരു വർഷം 40,000 അപകടമാണ് കേരളത്തിൽ നടക്കുന്നത്. നാലായിരത്തിലധികം പേർ അപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 58 ശതമാനവും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. 25 ശതമാനം കാൽനട യാത്രക്കാരാണ്’ – മന്ത്രി ചൂണ്ടിക്കാട്ടി.

‘‘മരണത്തിന്റെ പകുതിയും സംഭവിക്കുന്നത് ഹെൽമെറ്റും സീറ്റ് ബെൽറ്റും ഇല്ലാത്തതിനാലാണ്. സർക്കാർ ഗതാഗത മേഖലയിൽ പുതിയ ഒരു ചട്ടവും കൊണ്ടു വന്നിട്ടില്ല. നിലവിലെ നിയമം ശാസ്ത്രീയമായി നടപ്പിലാക്കുകയാണ്. നിയമം പാലിക്കുന്നവർ എഐ ക്യാമറയെ പേടിക്കേണ്ട. എഐ ക്യാമറ വരുന്നതോടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പരിശോധിക്കുന്നത് ഒഴിവാക്കും. ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള തുക പിഴ ഈടാക്കുന്നതും ഒഴിവാകും’ – മന്ത്രി പറഞ്ഞു.

സീറ്റ് ബെ‍ൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വണ്ടി ഓടിച്ചാൽ കയ്യോടെ പിടികൂടി പിഴ ഈടാക്കുന്നത് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിരിക്കുന്നത്. 726 ക്യാമറകളാണ് 236 കോടി ചെലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. കെൽട്രോണിനായിരുന്നു പൂർണ ചുമതല. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസമായെങ്കിലും ഇന്നാണ് ഉദ്ഘാടനം ചെയ്തത്.

No comments