Breaking News

ഓട്ടോ തൊഴിലാളികളുടെ സഹായത്തോടെ വീടുകളിൽ റേഷൻ വിഹിതം എത്തിക്കുന്ന സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യവകുപ്പിന്റെ ഒപ്പം പദ്ധതിക്ക് ഹൊസ്ദുർഗിൽ തുടക്കം


കാഞ്ഞങ്ങാട് : റേഷന്‍ കടകളിലെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത ജനവിഭാഗങ്ങള്‍ക്ക്, ഓട്ടോറിക്ഷാ തൊഴിലാളികളുടെ സഹായത്തോടെ റേഷന്‍ വിഹിതം വീടുകളിലെത്തിക്കുന്ന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഒപ്പം പദ്ധതിക്ക് ഹൊസ്ദുര്‍ഗ് താലൂക്കില്‍ തുടക്കമായി. കാഞ്ഞങ്ങാട് നഗരസഭാതല ഉദ്ഘാടനം എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വേദിയില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  അതിദരിദ്രര്‍ക്കും കിടപ്പിലായ രോഗികള്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും റേഷന്‍ വിഹിതം എത്തിച്ചുനല്‍കണമെന്ന സര്‍ക്കാര്‍ സമീപനത്തെ സ്വാഗതം ചെയ്ത് മുന്നോട്ടുവരുന്ന ഓട്ടോ തൊഴിലാളികളുടെ നിലപാട് അഭിനന്ദനാര്‍ഹമാണെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത അധ്യക്ഷത വഹിച്ചു.  റേഷന്‍ വിഹിതം എത്തിക്കുന്ന വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.സരസ്വതി എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ജെ.ഷാജിമോന്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു നന്ദിയും പറഞ്ഞു.


ജില്ലയില്‍ ഒപ്പം പദ്ധതി നടപ്പാക്കുന്ന ആദ്യ താലൂക്കാണ് ഹൊസ്ദുര്‍ഗ്. ഹൊസ്ദുര്‍ഗ് താലൂക്കിലെ കാഞ്ഞങ്ങാട് നഗരസഭയില്‍ ആറ് കുടുംബങ്ങള്‍ക്കാണ് പദ്ധതിയിലൂടെ റേഷന്‍ വിഹിതം എത്തിക്കുന്നത്. റഷന്‍ കടയില്‍ നിന്ന് ഓട്ടോ റിക്ഷാ തൊഴിലാളികള്‍ക്ക് നല്‍കുന്ന രസീതിയില്‍ റേഷന്‍ കൈപ്പറ്റുന്നവരുടെ ഒപ്പ് രേഖപ്പെടുത്തും. തുടര്‍ന്ന് ഇ-പോസ് മെഷിനീല്‍ ഈ വിഹിതത്ത്ിന്റെ കുറവ് രേഖപ്പെടുത്തും. താലൂക്ക്തലത്തില്‍ അര്‍ഹരായവരുടെ അന്തിമ പട്ടിക തയ്യാറാക്കിയ ശേഷം പദ്ധതിയിലൂടെ റേഷന്‍ വിഹിതം എത്തിക്കുമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എന്‍.ബിന്ദു പറഞ്ഞു.

No comments