Breaking News

കാഞ്ഞങ്ങാട് നഗരത്തിൽ ഐസ്ക്രീം പാർലറിലെത്തിയ നാല് വിദ്യാർത്ഥിനികളെ കാറിൽ പിന്തുടർന്ന കേസിൽ പ്രതികൾ കീഴടങ്ങി


കാഞ്ഞങ്ങാട് : നഗരത്തിലെ ഐസ്ക്രീം പാർലറിലെത്തിയ വിദ്യാർഥിനികളെ ശല്യപെടുത്തി
വാഹനത്തിൽ പിന്തുടർന്ന കേസിൽ നാല് യുവാക്കൾ പൊലീസിൽ കീഴടങ്ങി. ചിത്താരി സ്വദേശി ഷഹീർ (21), കല്ലൂരാവി സ്വദേശി റംഷീദ് -(27), മുബീൻ(26), അര്‍ഷാദ്(28) എന്നിവരാണ്
ഹോസ്ദുര്‍​ഗ് പൊലീസിൽ കീഴടങ്ങിയത്. ഹൈക്കോടതിൽ മുൻകൂര്‍ ജാമ്യത്തിനായി സമീപിച്ചെങ്കിലും കോടതി പൊലീസിൽ കീഴടങ്ങാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂൺ 27ന് വൈകിട്ട് കാഞ്ഞങ്ങാട് നഗരത്തിലാണ് സംഭവം. കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്തെ ട്യൂഷൻ സെന്ററിൽനിന്ന് പഠനം കഴിഞ്ഞ് പുറത്തിറങ്ങിയ 15 വയസിന് താഴെയുള്ള നാല് വിദ്യാർഥിനികൾ തൊട്ടടുത്തുള്ള ഐസ്ക്രീം പാർലറിൽ കയറി ഭക്ഷണം കഴിച്ചിരുന്നു. ഇവിടെയെത്തിയ യുവാക്കൾ പെൺകുട്ടികളുടെ തൊട്ടുപിറകിൽ കയറിയിരുന്നു. ഇവരോട് അപമര്യാദയായി പെരുമാറിത്തുടങ്ങിയതോടെ കുട്ടികൾ പാർലർ വിട്ട് പുറത്തിറങ്ങി. തുടര്‍ന്ന് കുട്ടികളെ നാലംഗസംഘം കാറിൽ പിന്തുടരുകയും വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയും ചെയ്തു. സംഭവം വിദ്യാർഥിനികൾ തൊട്ടടുത്ത കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. ഇവർ ഇടപെട്ടതോടെയാണ് സംഘം സ്ഥലം വിട്ടത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു.

No comments