ആർടിഎ യോഗം ഇന്ന് മലയോരത്തെ യാത്രാക്ലേശം അവസാനിപ്പിക്കണം
കാഞ്ഞങ്ങാട് : യാത്രാ സൗകര്യമില്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ നിരവധിയിടങ്ങളിലേക്ക് ബസ് സർവീസ് പ്രതീക്ഷിച്ച് ജനം. തിങ്കളാഴ്ച ചേരുന്ന റീജിയണൽ ട്രാൻസ്പോർട് അതോറിറ്റി യോഗത്തിലാണ് നിരവധി റൂട്ട് പെർമിറ്റുകളിൽ അനുമതി തേടുന്നത്. യാത്രാക്ലേശം രൂക്ഷമായ മലയോരമേഖലകളിലേക്കാണ് കൂടുതൽ അപേക്ഷകൾ.
തയ്യേനി –-ചെറുപുഴ –-ഒടയംചാൽ –-പാണത്തൂർ, മുള്ളേരിയ–- ബദിയടുക്ക–- കുമ്പള, വെള്ളച്ചാൽ –-രാജപുരം –-ബന്തടുക്ക, തലപ്പച്ചേരി –-അടൂർ–- ഉദയപുരം –-കാഞ്ഞങ്ങാട്, മുണ്ട്യത്തടുക്ക–- കാസർകോട് –-ബദിയടുക്ക–- കയാർപടവ് എന്നിങ്ങനെ 12 റൂട്ട് അപേക്ഷകളാണ് കലക്ടർ അധ്യക്ഷനായ യോഗം പരിഗിക്കുന്നത്. യാത്രാ സൗകര്യമില്ലാതെ വിദ്യാർത്ഥികൾ ജീപ്പിൽ തൂങ്ങിനിന്ന് യാത്ര ചെയ്യേണ്ടി വരുന്ന ഒടയംചാൽ –-ഉദയംപുരം റൂട്ടിലേക്കുള്ള അപേക്ഷയും ഇക്കൂട്ടത്തിലുണ്ട്.
ആയംകടവിലൂടെ പുതിയ പെർമിറ്റിനുള്ള അപേക്ഷ മാസങ്ങളായി നടപടി കാത്ത് കിടക്കുകയാണ്. പെർമിറ്റുണ്ടാക്കി വർഷങ്ങളോളം സർവീസ് നടത്താതിരിക്കുന്ന ഓപ്പറേറ്റർമാർക്കെതിരെയും പരാതിയുയരുന്നുണ്ട്. നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് ഇവർ സർവീസ് നടത്താതിരിക്കുന്നത്.
പുതിയ അപേക്ഷകൾ എത്തുമ്പോൾ നിയമകുരുക്കുണ്ടാക്കി ഇതിന് തടയിടുകയും ചെയ്യും. സാധാരണക്കാർക്ക് ദുരിതമാകുന്ന ഇത്തരം പെർമിറ്റുകൾ പിൻവലിക്കണം. പുതിയ സർവീസ് തുടങ്ങാൻ അധികൃതർ തയ്യാറാകണമെന്നാണ് ബസുടമകൾ പറയുന്നത്.
No comments