Breaking News

ബേള സ്‌കൂളിൽ റാഗിങ്ങിനെത്തുടർന്ന്‌ മർദനം 
വിദ്യാർഥിക്ക് ഗുരുതര പരിക്ക്


ബദിയടുക്ക : ബേള സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടു വിദ്യാർഥികൾ നടത്തിയ ക്രൂരമായ മർദ്ദനത്തിൽ വിദ്യാർഥിക്ക് പരിക്ക്. പിലാങ്കട്ടയിലെ പ്രവീണിന്റേയും പ്രിഷിലയുടെയും മകനും പ്ലസ് വൺ വിദ്യാർഥിയുമായ ഷിബ്നാനാണ് പരിക്കേറ്റത്. ഈ അധ്യയനവർഷം സ്‌കൂളിൽ ചേർന്നതുമുതൽ പ്ലസ്ടു സീനിയറായ ചിലവിദ്യാർഥികൾ സ്ഥിരമായി പ്ലസ് വൺ വിദ്യാർഥികളെ റാഗിങ്ങ് ചെയ്യാറുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഷിബ്നാനോട് മൂത്രപ്പുരയുടെ സമീപത്തേക്ക് പോകാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടു. റാഗിങ് ഭയന്ന് കുട്ടിപോയില്ല. വൈകിട്ട് നാലിന് സ്‌കൂൾ വിട്ടതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് പത്തോളം വിദ്യാർഥികൾചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന്‌ ഷിബ്നാൻ പറഞ്ഞു. കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മർദനം തടഞ്ഞ പ്ലസ് വൺ വിദ്യാർഥികളായ അമൽ, ജോമൽ, ചേതൻ എന്നിവർക്കും മർദ്ദനമേറ്റുു.
ആ സമയം റോഡിലൂടെ പോകുകയായിരുന്ന കാർ യാത്രികർ ഇടപെട്ടപ്പോഴാണ് അക്രമികളായ സീനിയർ വിദ്യാർഥികൾ പിന്മാറിയത്. ഉടൻ സീതാങ്കോളി സ്വകാര്യആശുപത്രിയിലെത്തിച്ചു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്.
സ്‌കൂൾ മതിലിന് പുറത്തുള്ള സംഭവങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സാരമായി പരിക്കേറ്റ വിദ്യാർഥിയെ കാണണോ വിവരം അന്വേഷിക്കാനോ സ്‌കൂൾ അധികൃതർ തയ്യാറായില്ലെന്ന് വീട്ടുകാരും പറഞ്ഞു. ബദിയടുക്ക പൊലീസിൽ രക്ഷിതാക്കൾ പരാതി നൽകി.



No comments