Breaking News

പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ, ടെസ്റ്റ് തടയുമെന്ന് സിഐടിയു യൂണിയൻ


തിരുവനന്തപുരം: നാളെ മുതൽ നടപ്പാക്കാനൊരുങ്ങുന്ന ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇളവുകൾ അനുവദിച്ചുകൊണ്ടുള്ള സർക്കുലർ ഉദ്യോഗസ്ഥർക്ക് ലഭിക്കാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. പുതിയ പരിഷ്കാരം നിലവിൽ വന്നാലും പൂർണമായി നടപ്പിലായേക്കില്ല. അതേസമയം പരിഷ്കരിച്ചുള്ള ടെസ്റ്റ് തടയുമെന്ന നിലപാടിലാണ് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താൻ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി.

പരമ്പരാഗത ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനം ഉടച്ചുവാർത്ത് മെയ് 2 മുതൽ പരിഷ്കരിച്ച രീതി നടപ്പിലാക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്. പരിഷ്കാരം പൂർണ അർഥത്തിൽ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് മന്ത്രി ഇളവുകൾക്കും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വാക്കാലുള്ള ഇളവുകൾ സർക്കുലറായി ഇറങ്ങാത്തതാണ് ഉദ്യോഗസ്ഥർക്കിടയിലെ ആശയക്കുഴപ്പത്തിന് കാരണം. ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ സർക്കുലർ ഇന്നലെ ഇറക്കുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല.




മെയ് രണ്ടു മുതൽ 30 പേർക്ക് ലൈസൻസ് നൽകുമെന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഇതില്‍ ഇളവ് വരുത്തി പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയിരുന്നു. പുതിയതായി 40 പേർക്കും തോറ്റവർക്കുള്ള റീടെസ്റ്റിൽ ഉൾപ്പെട്ട 20 പേർക്കുമാണ് അവസരം. പുതിയ ട്രാക്കുകൾ തയ്യാറാകാത്തതിനാൽ എച്ച് ടെസ്റ്റ് തുടരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും നിലവിലെ രീതിയിൽ നിന്നും മാറ്റം ഉണ്ടായിരിക്കും.



No comments