Breaking News

തൃക്കരിപ്പൂർ തീരത്തോട് ചേർന്ന് മത്സ്യബന്ധനം: രണ്ടു ബോട്ട് പിടിയിൽ; 4.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്


നീലേശ്വരം: തീരത്തോട് ചേർന്ന് രാത്രികാലത്ത് അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ടു ബോട്ട് പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ, ബേക്കൽ കോസ്റ്റൽ പോലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിലാണ് രണ്ടു കർണ്ണാടക ബോട്ടുകൾ പിടിയിലായത്. ഉടമകളിൽ നിന്നും അഡ്ജുടിക്കേഷൻ നടപടികൾക്ക് ശേഷം കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. എ ലബീബ് 4.5 ലക്ഷം രൂപ പിഴ ഈടാക്കി.

നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിച്ചത്.കർണ്ണാടക ബോട്ടുകളായ അലീസ, സാഗർ സമ്പത്ത് എന്നീ ബോട്ടുകളാണ് തൃക്കരിപ്പൂർ തീരത്ത് 12 നോട്ടിക്കൽ മൈലിനുള്ളിൽ ചൊവ്വാഴ്ച രാത്രി 10.45 മണിയോടെ പിടികൂടിയത്. ഫിഷറീസ് അസിസ്റ്റൻഡ് ഡയറക്ടർ ആർ. ജുവിന്റെ നിർദ്ദേശപ്രകാരം ഫിഷറീസ് അസിസ്റ്റന്റ് രജിസ്ട്രാർ സി.പി ഭാസ്കരന്റെ നേതൃത്വത്തിലുള്ള പട്രോളിങ്ങ് സംഘമാണ് ബോട്ട് പിടികൂടിയത്. മറൈൻ എൻഫോർസ്മെന്റ് എസ്.സി.പി.ഒ വിനോദ് കുമാർ ഷിറിയ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.സി പി. ഒ സൂരജ് കോസ്റ്റൽ വാർഡൻ സജിൻ, തൃക്കരിപ്പൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ് സി പി ഒ സുധീർ, കോസ്റ്റൽ വാർഡൻ അനുകേത്, കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബേക്കൽ എസ് സിപി ഒ രാജീവൻ, എസ് സി പി ഒ പവിത്രൻ റസ്ക്യൂ ഗാർഡ് മാരായ ശിവകുമാർ, ധനീഷ്, അക്ബർ അലി, പ്രീജിത്ത്, ബിനീഷ് സ്രാങ്ക് നാരായണൻ, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

No comments