പ്രസവവേദനയെ തുടർന്നെത്തിയ യുവതിക്ക് രക്ഷകരായി ചോയ്യംങ്കോട് ഹെൽത്ത് കെയർ ക്ലിനിക്കിലെ ഡോ. ആതിര ബെന്നിയും സഹപ്രവർത്തകരും
കഴിഞ്ഞ ദിവസം വെളുപ്പിന് നാലര കഴിഞ്ഞതോടെയാണ് പ്രസവവേദനയെ തുടർന്ന് കരിന്തളം സ്വദേശിനിയായ യുവതിയും ബന്ധുക്കളും ചോയ്യംങ്കോട് ഹെൽത് കെയർ ക്ലിനിക്കിൽ എത്തുന്നത്. പൂർണ ഗർഭിണിയായ അമ്മയുടെ നിലവിളിക്ക് ഉയർച്ച കൂടിയതോടെയാണ് പരിഭ്രാന്തരായ ബന്ധുക്കളും ഓട്ടോ ഡ്രൈവറും ജില്ലാശുപത്രിയിലേക്കുള്ള യാത്രാമധ്യേ തൊട്ടടുത്ത ചോയ്യംകോട് ഹെൽത് കെയർ ക്ലിനിക്കിലേക്ക് വണ്ടിതിരിച്ചത്. പ്രസവ പരിചരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ ഉണ്ടായിരുന്നില്ലെങ്കിലും പ്രാഥമിക പരിശോധന നടത്താൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആതിര ബെന്നിയും സ്റ്റാഫ് നഴ്സ് പ്രസന്നയും തയ്യാറായി. ഓട്ടോയിൽ നിന്നും ഇറങ്ങാൻ പ്രയാസമനുഭവിച്ച യുവതിയെ പരിശോധിക്കുമ്പോഴേക്കും പ്രസവം ആരംഭിച്ചിരുന്നു. പ്രസവ ശുശ്രൂഷ ഇല്ലാത്ത ക്ലിനിക്കിൽ അടിയന്തിര സാഹചര്യം മനസ്സിലാക്കിയ ഡോക്ടറുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ ഒരു പെൺകുഞ്ഞു പിറന്നു. പ്രസവശേഷം ഉടൻ തന്നെ തുടർ ചികിത്സക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ച അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു. ഡോ. ആതിര ബെന്നി, സ്റ്റാഫ് നഴ്സ് പ്രസന്ന, മഞ്ജിമ, നവ്യ, നിധീഷ് എന്നിവരാണ് യുവതിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കിയ സംഘത്തിലുണ്ടായിരുന്നത്. ഇതോടെ ഈ ഹെൽത്ത് കെയർ ടീമിന് നാട്ടുകാരിൽ നിന്നും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
No comments