Breaking News

മാവുങ്കാലിലെ തോക്കുചൂണ്ടി കൊള്ള; പൊലീസ് പൊക്കിയത് മണിക്കൂറുകൾക്കകം, 9.64 ലക്ഷം രൂപ കണ്ടെടുത്തു, കവർച്ചയ്ക്ക് വഴിയൊരുക്കിയത് ക്രഷറിലെ ജീവനക്കാരൻ


മാവുങ്കാൽ : ക്രഷർ മാനേജറെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ചവിട്ടി നിലത്തിട്ട ശേഷം 10.20 ലക്ഷം രൂപ കവർന്ന സംഘത്തിനെ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പൊലീസ് പൊക്കിയത് മണിക്കൂറുകൾക്കകം. ഉണർന്നു പ്രവർത്തിച്ചിരുന്നില്ലെങ്കിൽ പ്രതികൾ ഉത്തരേന്ത്യയിലേക്ക് രക്ഷപ്പെടുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വ്യാഴാഴ്ച സന്ധ്യയോടെ കാഞ്ഞങ്ങാട്-കല്യാൺ റോഡിലാണ് കേസിനാസ്പദമായ സംഭവം. ഏച്ചിക്കാനത്തെ ക്രഷറർ മാനേജർ കോഴിക്കോട് സ്വദേശി രവീന്ദ്രനാണ് അക്രമത്തിനിരയായത്. ക്രഷറിൽ നിന്നു ഇറങ്ങിയ രവീന്ദ്രൻ കാഞ്ഞങ്ങാട്ടെ താമസസ്ഥലത്തേക്ക് പോകുന്നതിനായി റോഡരുകിൽ ഓട്ടോയും കാത്തുനിൽക്കുകയായിരുന്നു. ഇതിനിടയിൽ കാറിലെത്തിയ സംഘം രവീന്ദ്രനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയും സംഘത്തിൽ ഉണ്ടായിരുന്ന ഒരാൾ ചവിട്ടി താഴെ ഇട്ട ശേഷം പണമടങ്ങിയ ബാഗുമായി കടന്നു കളയുകയായിരുന്നു. വിവരം ഉടൻ തന്നെ ഹൊസ്ദുർഗ് പൊലീസിനെ അറിയിച്ചു. ഡിവൈ.എസ്.പി ബാബു പേരിങ്ങേത്ത്, ഇൻസ്പെക്ടർ പി. അജിത്കുമാർ, എസ്.ഐമാരായ അഖിൽ, ശാർങ്ധരൻ, ജോജോ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് രംഗത്തിറങ്ങി. സിസിടിവി ദൃശ്യങ്ങൾ

പരിശോധിച്ചു മുന്നോട്ടു നീങ്ങിയ പൊലീസ് സംഘം കാഞ്ഞങ്ങാട്ട് എത്തുമ്പോഴേക്കും അക്രമി സംഘം കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്തെത്തി. കാർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞിരുന്നു. അക്രമികൾ ട്രെയിൻ കയറി പോയിരിക്കാമെന്ന സംശയം ഉയർന്നു. ഉടൻ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ കർണ്ണാടക പൊലീസിലും റെയിൽവെ പൊലീസിലും വിവരം അറിയിച്ചു. ഇതിനിടയിൽ ഹൊസ്ദുർഗ് പൊലീസ് മംഗ്ളൂരുവിലേക്ക് കുതിച്ചു. മംഗ്ളൂരു റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ അക്രമി സംഘത്തെ ഹൊസ്ദുർഗ് പൊലീസ് കയ്യോടെ പിടികൂടി. ബീഹാർ സ്വദേശികളായ മുഹമ്മദ് ഇബ്റോൺ ആലം(21), മുഹമ്മദ് മാലിക് (21), മുഹമ്മദ് ഫാറൂഖ് (20) എന്നിവരെയാണ് ഹൊസ്ദുർഗ് പൊലീസ് പൊക്കിയത്.

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊള്ള നടത്താനുള്ള അവസരം പറഞ്ഞുകൊടുത്തത് അസം സ്വദേശിയായ ധനഞ്ജയ് ബോറ (21) ആണെന്നു വ്യക്തമായത്. തുടർ അന്വേഷണത്തിൽ ധനഞ്ജയയെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ രവീന്ദ്രൻ മാനേജറായിട്ടുള്ള ക്രഷററിൽ ജോലിക്കാരനാണ്. ഇയാളാണ് കൊള്ളയടിയുടെ തിരക്കഥ തയ്യാറാക്കിയതെന്നും അന്വേഷണത്തിൽ വ്യക്തമായി. തട്ടിയെടുത്ത പണത്തിൽ നിന്നു 9.64 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തു. കളിത്തോക്കാണ് സംഘം കാണിച്ചതെന്നു സംശയിക്കുന്നു. രക്ഷപ്പെടുന്നതിനിടയിൽ തോക്ക് എവിടെയോ ഉപേക്ഷിച്ചുവെന്നാണ് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് പറഞ്ഞത്. തോക്കു കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

No comments