കരിന്തളം ചിണ്ടൻ കൊലക്കേസ് ; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 8 വർഷത്തിനുശേഷം പിടിയിൽ
കാലിച്ചാമരം : കരിന്തളം കരിമ്പിൽ തറവാട്ടുകാരുടെ കാര്യസ്ഥനായിരുന്ന ചൂരപ്പടവിലെ പി വി ചിണ്ടനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ എട്ടുവർഷത്തിനുശേഷം നീലേശ്വരം എസ്ഐ കെ വി രതീശനും സംഘവും കോയമ്പത്തൂരിൽനിന്ന് പിടികൂടി. കോയമ്പത്തൂർ വിമാനത്താവളത്തിലെ ടാക്സി ഡ്രൈവറായ തമിഴ്നാട് നീലഗിരി സ്വദേശി പാർഥിപൻ എന്ന രമേശിനെ (26) യാണ് എസ്ഐ രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അമൽ രാമചന്ദ്രൻ, പി വി സുഭാഷ്, കാസർകോട് സൈബർ സെല്ലിലെ ശിവൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരി 24 നാണ് കവർച്ച ചെയ്യുകയെന്ന ഉദ്ദേശത്തോടെ കരിമ്പിൽ എസ്റ്റേറ്റിലെ ജീവനക്കാരനായിരുന്ന പാർഥിപൻ ചിണ്ടനെ കൊലപ്പെടുത്തിയത്. അറസ്റ്റിലായ പാർഥിപൻ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കാസർകോട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലെത്തിയ പൊലീസ് സംഘം ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പാർഥിപനെ കുടുക്കിയത്. എസ്റ്റേറ്റിലെ
കാര്യസ്ഥനായിരുന്ന ചിണ്ടനായിരുന്നു തൊഴിലാളികൾക്ക് കൂലി നൽകിയിരുന്നത്. ശനിയാഴ്ച നിരവധി തൊഴിലാളികൾക്ക് കൂലിയായി നൽകേണ്ട ലക്ഷക്കണക്കിന് രൂപ ചിണ്ടന്റെ കൈവശം ഉണ്ടാകുമെന്ന് കരുതിയാണ് പാർഥിപൻ ചിണ്ടനെ തലക്കടിച്ച് കൊലപ്പെടുത്തിയത്.
No comments