എണ്ണപ്പാറ, സർക്കാരി ഉന്നതിയിലെ എം സി രേഷ്മയുടെ തിരോധാനം കൊലപാതകമെന്ന് തെളിഞ്ഞു: കരാറുകാരൻ അറസ്റ്റിൽ
കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ എണ്ണപ്പാറ, മൊയോലം സർക്കാരി ഉന്നതിയിലെ എം സി രാമൻ - കല്യാണി ദമ്പതികളുടെ മകൾ എം സി രേഷ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കാരാറുകാരൻ അറസ്റ്റിൽ. പാണത്തൂർ, ബാപ്പുങ്കയം സ്വദേശിയും നിർമ്മാണ മേഖലയിലെ കരാറുകാരനുമായ ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് ഐ.ജി. പി പ്രകാശിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശനിയാഴ്ച കാസർകോട്ടെത്തുന്ന ഐ. ജി വിശദീകരിക്കുമെന്നാണ് സൂചന. 2011 ജനുവരിയിലാണ് രേഷ്മയെ ദുരൂഹ സാഹചര്യത്തിൽ കാണാതായത്.
ജോലി ആവശ്യമായി പാണത്തൂർ ബാപ്പുകയത്തെ പൗലോസിനോടൊപ്പം എറണാകുളത്തേക്ക് പോകുന്നുവെന്നാണ് രേഷ്മ ഏറ്റവും ഒടുവിൽ 2010 ഡിസംബറിൽ വീട്ടുകാരെ അറിയിച്ചത്. പിന്നീട് രേഷ്മയെ കുറിച്ച് യാതൊരു വിവരവുമില്ല. 15 കൊല്ലം കേസന്വേഷണം നടത്തിയ ലോക്കൽ പോലീസ് രേഷ്മ ജീവിച്ചിരിപ്പില്ല എന്ന നിഗമനത്തിലെത്തിയിരുന്നു. രേഷ്മയെ കാണാതായതിനെ തുടർന്ന് പിതാവ് എം സി രാമൻ അമ്പലത്തറ പോലീസിൽ പരാതി നൽകിയതിന് പുറമെ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും ഫയൽ ചെയ്തിരുന്നു. പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഒടുവിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കേസ് അഞ്ചുമാസം മുമ്പ് ക്രൈം ബ്രാഞ്ചിന് വിട്ടത്. ബിജു പൗലോസിനെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. അജാനൂർ മടിയനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ട രേഷ്മയെ പാണത്തൂർ, പവിത്രം കയ പുഴയിൽ തള്ളിയെന്നാണ് ബിജു അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എന്നാൽ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രേഷ്മയെ കാണാതായ സമയത്ത് പുഴയിലൂടെ ഒരു യുവതിയുടെ മൃതദേഹം ഒഴുകിയെത്തിയിരുന്നു. പുഴയിൽ നിന്ന് ഒരു പാദസരവും കിട്ടിയിരുന്നു. അജ്ഞാത മൃതദേഹമെന്ന നിലയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. പ്രസ്തുത മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത ക്രൈം ബ്രാഞ്ച് സംഘം രേഷ്മയുടെ പിതാവ് എം.സി. രാമൻ, മാതാവ് കല്യാണി, സഹോദരി എം.സി.രമ്യ എന്നിവരുടെ ഡി.എൻ.എ പരിശോധനയാണ് പ്രതിയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.
വയനാട്ടിലെ വർക്ക് സൈറ്റിൽ നിന്നാണ് ബിജു പൗലോസിനെ വെള്ളിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തത്. അന്വേഷണ സംഘത്തിൽ ക്രൈം ബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിൽ, ഡിവൈ.എസ്.പി.പി മധുസൂദനൻ നായർ, എസ് ഐ. രഘു, എ.എസ്.ഐ രതി, പോലീസുകാരായ സുമേഷ്, മഹേഷ്, പ്രഭേഷ്, ലതീഷ്, ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
No comments