Breaking News

കൽപ്പറ്റ കമ്പളക്കാട് ജീപ്പ് അപകടം; റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു


കല്‍പറ്റ: കമ്പളക്കാട് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തിൽ പ്രതികരണവുമായി ദൃക്സാക്ഷികൾ. അപകടത്തിന് കാരണം ജീപ്പിൻറെ അമിതവേഗമാണെന്ന് നാട്ടുകാർ പറഞ്ഞു. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും മരണത്തിന് കാരണമായി. പൈപ്പ് ഉള്ളതിനാൽ പെൺകുട്ടിക്ക് ഓടി മാറാൻ കഴിഞ്ഞില്ലെന്നും നാട്ടുകാർ പറയുന്നു. പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനിയാണ് ജീപ്പിടിച്ച് മരിച്ചത്. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്.

കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന. അമിത വേഗത്തിലായിരുന്നു ക്രൂയീസര്‍ ജീപ്പെത്തിയതെന്ന് നാട്ടുകാര്‍പറഞ്ഞു. കുടിവെള്ള വിതരണ പദ്ധതിക്കായി റോഡരികില്‍ ഇറക്കിയിട്ട വലിയ പൈപ്പില്‍ ഇടിച്ചതിന് ശേഷമാണ് ജീപ്പ് നിയന്ത്രണം നഷ്ടമായി യുവതിയെ ഇടിച്ചത്. അമിത വേഗമുണ്ടായിരുന്നത് കൊണ്ട് തന്നെ പൈപ്പടക്കം കുട്ടിയുടെ ദേഹത്തിടിച്ചിരിക്കാമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആവശ്യത്തിന് വീതിയില്ലാത്ത റോഡിരികില്‍ ഇത്തരത്തില്‍ പൈപ്പ് ഇറക്കിയിടുന്ന കരാറുകാരും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുമാണ് ദാരുണ സംഭവത്തിന് ഉത്തരവാദികളെന്നും നാട്ടുകാര്‍ ആരോപിച്ചു.

No comments