Breaking News

മലയോരത്തേക്കുള്ള അമിതനിരക്ക് കുറച്ചില്ല സ്വകാര്യ ബസുടമകൾക്കെതിരെ നടപടി തുടങ്ങിയതായി മോട്ടോർ വാഹന വകുപ്പ്


വെള്ളരിക്കുണ്ട് : യാത്രക്കാരിൽ നിന്ന് അമിതനിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുടമകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. കാസർകോട് ആർടിഒ ജി എസ് സജിപ്രസാദിന്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട് ജോയിന്റ് ആർടിഒ ഓഫീസിലെ എംവിഐമാരായ എം വിജയൻ, കെ വി ജയൻ എന്നിവരാണ് പരിശോധനക്കെത്തിയത്. കാഞ്ഞങ്ങാട് പാണത്തൂർ റൂട്ടിലെ അമ്പലത്തറയിൽ വെള്ളി വൈകിട്ട് എട്ട് ബസുകൾ പരിശോധിച്ചതിൽ ഒന്നൊഴികെ മറ്റെല്ലാം അമിത നിരക്ക് വാങ്ങിയെന്ന് ബോധ്യപ്പെട്ടു. ഇതോടെ ഇവക്കെതിരെ നടപടി സ്വീകരിച്ചു. അമിത നിരക്ക് അവസാനിപ്പിക്കുന്നതുവരെയും നിയമനടപടി സ്വീകരിക്കാനാണ് ആർടിഒയുടെ കർശന നിർദ്ദേശം.നിരക്ക് കുറച്ച വിവരം തങ്ങൾ അറിഞ്ഞില്ലെന്ന് ബസ് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. ന്യായീകരണം അംഗീകരിക്കില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു.തിങ്കളാഴ്ചയാണ് കാഞ്ഞങ്ങാട് കൊന്നക്കാട്, ഏഴാംമൈൽ കാലിച്ചാനടുക്കം റൂട്ടുകളിലെ ബസ് നിരക്ക് കുറച്ച ഉത്തരവ് പ്രാബല്യത്തിൽ വന്നത്. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളിൽ വാർത്തയാകുകയും ചെയ്തിരുന്നു. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന് കാട്ടി ബസുടമകളുടെ സംഘടന പ്രസ്ഥാവന ഇറക്കിയിരുന്നു. ഇതിനുപിന്നാലെ യാത്രക്കാർ ബസ് ടിക്കറ്റ് സഹിതം പരാതിപ്പെട്ടു. ഇതോടെയാണ് നടപടി ആരംഭിച്ചത്. കാഞ്ഞങ്ങാട്നിന്ന് കയറുന്ന യാത്രക്കാരന് മാവുങ്കാൽ മുതൽ കല്ലംചിറ വരെ രണ്ട് മുതൽ മൂന്ന് രൂപ വരെയും വെള്ളരിക്കുണ്ട് മുതൽ കൊന്നക്കാട് വരെ അഞ്ച് രൂപയുമാണ് കുറഞ്ഞത്. ഏഴാംമൈലിൽ നിന്ന് കയറുന്നയാൾക്ക് മുക്കുഴിയിലേക്ക് മൂന്ന് രൂപയും കാലിച്ചാനടുക്കത്തേക്ക് അഞ്ചുരൂപയും കുറഞ്ഞു. യാത്രക്കാർ സ്വമേധയാ അമിതനിരക്ക് നൽകാതിരുന്നാൽ തട്ടിപ്പിന് അവസാനമാകും.

No comments