കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു പനത്തടി കല്ലപ്പള്ളി പാടികൊച്ചി ജങ്ഷനിലാണ് അന്തർ സംസ്ഥാന പാതയിടിഞ്ഞത്
രാജപുരം : റോഡിന്റെ പാർശ്വഭിത്തി കെട്ടുന്നതിനായി മണ്ണെടുത്തു. കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി പാടികൊച്ചി ജങ്ഷനിലാണ് അന്തർ സംസ്ഥാന പാതയിടിഞ്ഞ് വാഹന ഗതാഗതം തടസ്സപ്പെട്ടത്. പാണത്തൂർ സുള്ള്യ അന്തർ സംസ്ഥാന പാതയിലാണ് ഗതാഗതം മുടങ്ങുന്നത്. റോഡ് മെയിന്റനൻസ് ഫണ്ട് പദ്ധതിയിൽപ്പെടുത്തി കല്ലപ്പള്ളി പാടികൊച്ചി ജങ്ഷനിൽ കലുങ്കിനോട് ചേർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത്ബലപ്പെടുത്തുന്നതിനായി 8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി റോഡിനോട് ചേർന്ന ഭാഗത്തെ മണ്ണ് മാറ്റിയതാണ് ശക്തമായ മഴയത്ത് മണ്ണിടിയാൻ കാരണം. പ്രവൃത്തി തുടങ്ങിയപ്പോൾ തന്നെ പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള കെഎസ്ആർടിസി ബസ് നിർത്തലാക്കിയിരുന്നു. ഇതുവഴി സുള്ള്യയിൽ നിന്ന് കർണാടകയിലെ കരിക്കയിലേക്ക് പോകുന്ന രണ്ടു സ്വകാര്യ ബസ്സുകൾ ഈ വഴി ദിവസേന സർവീസ് നടത്തുന്നുണ്ട്. എന്നാൽ റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ രണ്ടു ബസ്സുകളും സർവീസ് നിർത്തി. മാസങ്ങൾക്കു മുമ്പ് തന്നെ പ്രവർത്തി തുടങ്ങുന്നതിനു വേണ്ടി കരാറുകാരൻ പഞ്ചായത്തിൽ എഗ്രിമെന്റ് വച്ചിരുന്നുവെങ്കിലും പ്രവൃത്തി തുടങ്ങാൻ വൈകി. പ്രവൃത്തി പൂർത്തീകരിക്കുന്നതിന് മുമ്പ് തന്നെ മഴ ശക്തമായതാണ് റോഡ് ഇടിയാനും ഗതാഗതം തടസ്സപ്പെടുവാനും കാരണമായത്. കാർ, ജീപ്പ് തുടങ്ങിയ ചെറിയ വാഹനങ്ങൾ മാത്രമാണ് ഇതിലൂടെ കടന്നു പോകുന്നത്. ഇതുവഴി യാത ചെയ്യുന്ന നിരവധി ആളുകളാണ് ദുരിതത്തിലായത്. മഴ ഇനിയും തുടർന്നാൽ റോഡ് പൂർണമായും ഇടിഞ്ഞ് ഗതാഗതം പൂർണമായും തടസ്സപ്പെടാനാണ് സാധ്യത.
No comments