കൊന്നക്കാട് നെല്ലിമലയിലും കാട്ടാനായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു
വെള്ളരിക്കുണ്ട് : മാലോം എടക്കാനത്തും ബന്തമലയിലും കൊന്നക്കാട് നെല്ലിമലയിലും
കാട്ടാനായിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വനംവകുപ്പ് ആർആർടി സേനയുടെ നേതൃത്വത്തിൽ ഒരുഭാഗത്തുനിന്ന് ആനകളെ വനത്തിലേക്ക് തുരുത്തുന്നതിനിടെ മറുഭാഗത്തും ഇറങ്ങുകയായിരുന്നു. ഞായർ രാത്രി എടക്കാനത്തെ മാർട്ടിന്റെ കൃഷിഭൂമിയിൽ ഇറങ്ങിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. തോട്ടത്തിലെ കായ്ക്കാൻ പാകമായ ഇരുപത്തിയഞ്ചോളം തെങ്ങുകളും മുപ്പതോളം കവുങ്ങുകളും നിലംപരിശാക്കി. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച സോളാർ വേലിയും നശിപ്പിച്ചു. പുഞ്ച ബന്തമല പ്രദേശങ്ങളിലും ആനകൾ കാർഷിക വിള നശിപ്പിച്ചു. പുഞ്ചയിലെ കരിമ്പനക്കുഴി സോജിയുടെ 13 തെങ്ങും വരാച്ചേരി ബിനുവിന്റെ 60 കവുങ്ങ്, ഓട്ടപ്പുന്ന ബെന്നിയുടെ 100 വാഴ എന്നിവയും നശിപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് കാട്ടാനക്കൂട്ടം വരുത്തിയത്. കൊന്നക്കാട് നെല്ലിമലയിലെ ആന്റിച്ചന്റെ
കൃഷിയിടത്തിലും വ്യാപകമായ നാശം വരുത്തി. ഇദ്ദേഹത്തിന്റെ കവുങ്ങിൻതോട്ടം തകർത്തു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
No comments