കാട്ടാന ശല്യം രൂക്ഷമായ ഈസ്റ്റ് എളേരി കൂട്ടക്കുഴി പ്രദേശത്ത് നിർമ്മിച്ച സോളാർ തൂക്ക് വേലിയുടെ സ്വിച്ചോൺ കർമ്മം തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ നിർവഹിച്ചു
ചിറ്റാരിക്കാൽ : കാട്ടാന ശല്യം രൂക്ഷമായ ഈസ്റ്റ് എളേരി കൂട്ടക്കുഴി പ്രദേശത്ത് നിർമ്മിച്ച സോളാർ തൂക്ക് വേലിയുടെ സ്വിച്ചോൺ കർമ്മം
തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ നിർവഹിച്ചു. തൃക്കരിപ്പൂർ മണ്ഡലത്തിലെ ഈസ്റ്റ് എളേരി പഞ്ചായത്തിൽപ്പെട്ട കൂട്ടക്കുഴി പ്രദേശത്ത് വനം വകുപ്പ് മുഖേന നബാർഡ് ട്രാഞ്ചെ 29ൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ച് 3 കിലോമീറ്റർ നീളത്തിൽ നിർമ്മിച്ച സോളാർ തൂക്ക് വേലിയുടെ സ്വിച്ചോൺ കർമ്മമാണ് നിർവഹിച്ചത് .
കർണാടക വാനതിർത്തിയിലാണ് വേലി സ്ഥാപിച്ചത്. കാട്ടാനകൾ കൂട്ടത്തോടെ വന്ന് കൃഷിനാശം വരുത്തുകയും സ്വത്തുവകകൾ നശിപ്പിക്കുകയും ചെയ്യാറുള്ള പ്രദേശമാണ് കൂട്ടക്കുഴി. ഭയവിഹ്വലതയോടെ കഴിയുന്ന പ്രദേശവാസികൾക്ക് വലിയൊരു ആശ്വാസമാണ് ഈ തൂക്ക് വേലി നിർമ്മാണം.
മനുഷ്യനെ ആക്രമിച്ചുകൊല്ലുന്ന വന്യജീവികളെ കൊല്ലുന്നതിനുള്ള അനുമതിക്കായി സംസ്ഥാന ഗവൺമെന്റ് കേന്ദ്ര ഗവൺമെന്റിനെ സമീപിച്ചിരിക്കുകയാണ്. എന്നാൽ ഇതിനൊന്നും കാത്തുനിൽക്കാതെ സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും പരമാവധി ഇടപെടലുകൾ മനുഷ്യജീവനും സ്വത്തും സംരക്ഷിക്കാൻ നടത്തിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ശ്രദ്ധേയവും അഭിനന്ദനാർഹവും ആണെന്ന് എം രാജഗോപാൽ പറഞ്ഞു .
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജോസഫ് മുത്തോലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫോറസ്റ്റ് ഓഫീസർ അഷറഫ് ഉൾപ്പെടെയുള്ള വനംവകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
No comments