Breaking News

കനത്ത മഴയെത്തുടർന്ന് നിർത്തിവെച്ചിരുന്ന റാണിപുരം ട്രെക്കിംങ് പുനരാരംഭിച്ചു സഞ്ചാരികളുടെ തിരക്കേറുന്നു


രാജപുരം: മഴ ശക്തമായതിനെ തുടർന്ന് ജില്ലാ കലക്ടർ കഴിഞ്ഞ 24 മുതൽ 31 വരെ ഏർപ്പെടുത്തിയ റാണിപുരം ട്രെക്കിംങ് നിരോധനത്തിന് ശേഷം ഇന്നലെ തുറന്നപ്പോൾ 683 പേർ മല കയറി. ഇതിൽ 371 പേർ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് എത്തിയവരാണ്. തൊട്ടടുത്ത കർണ്ണാടകയിലെ സുള്ള്യ, മടിക്കേരി, പുത്തൂർ മൈസൂരു, ബാംഗ്ലൂരു, മംഗ്ലൂരു എന്നിവിടങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികൾ 312 പേരാണ്. റാണിപുരത്തിന്റെ മഴയും കോടമഞ്ഞും മലനിരകളും വശ്യമായ കാനന കാഴ്ചകൾ കാണാനുമായി എത്തുന്ന സഞ്ചാരികളുടെയെണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് റാണിപുരം മലകയറാനെത്തുന്ന പ്രദേശവാസികളുടെയെണ്ണവും കൂടുതലാണ്. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഹോം
സ്റ്റേ, സർവ്വീസ് വില്ലകളിലും തിരക്ക് കൂടിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ കൂടുതൽ വിനോദ സഞ്ചാരികൾ റാണിപുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ റാണിപുരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനൻ, സെക്രട്ടറി ഡി വിമൽ രാജ് എന്നിവർ അറിയിച്ചു.

No comments