പനത്തടി കമ്മാടിയിൽ പത്ത് കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാനം മന്ത്രി ഒ.ആർ കേളു നിർവ്വഹിച്ചു
പാണത്തൂർ : സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഭൂമിയുറപ്പാക്കുമെന്ന് പട്ടികജാതി - പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി ഒ ആർ കേളു. പനത്തടി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ കമ്മാടിയിൽ പ്രകൃതി ദുരന്തബാധിത പ്രദേശത്തു നിന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി പട്ടികവർഗ്ഗ വികസന വകുപ്പ് ആറ് ലക്ഷം രൂപ വീതം ചെലവഴിച്ചു പത്ത് കുടുംബങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഭവനങ്ങളുടെ താക്കോൽദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നതാണ് സർക്കാർ നയം,കേരളത്തിലെ മുഴുവൻ താലൂക്കുകളിലും നടക്കുന്ന പട്ടയംനൽകൽ, അദാലത്ത് നടപടികളിലൂടെ എല്ലാ വിഭാഗം ജനങ്ങളുടെയും ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് മുഴുവനാളുകൾക്കും ഭൂമി ലഭ്യമാക്കാൻ ആവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലൈഫ്, സേഫ് പദ്ധതി കളിലൂടെ പട്ടിക വർഗ വിഭാഗത്തിൽ പെട്ട ജനങ്ങൾക്ക് സുരക്ഷിതമായ വീട് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു
പട്ടികവർഗ്ഗ വിഭാഗത്തിലെ യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും, മത്സര പരീക്ഷകൾക്കുള്ള പരിശീലനത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കമ്മാടി ഉന്നതിയിലെ പട്ടികവർഗ്ഗ കുടിയ വിഭാഗങ്ങളിലെ പത്ത് കുടുംബങ്ങൾ കാല വർഷക്കെടുതി മൂലം ഒറ്റപ്പെട്ട അവസ്ഥയിലാണ് ഉണ്ടായിരുന്നത്
മലഞ്ചെരിവുകൾക്കിടയിൽ മഴക്കാലങ്ങളിൽ കുത്തിയൊഴുകുന്ന തോടിനരികിൽ താമസിക്കുന്ന ഇവരുടെ ജീവതം തീർത്തും സുരക്ഷിതമല്ലെന്ന് 2022 ജൂൺ മാസം ഉന്നതിയിൽ നേരിൽ സന്ദർശനം നടത്തിയ വേളയിൽ ജില്ലാകളക്‌ടർക്ക് ബോദ്ധ്യപ്പെ ടുകയും ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിന് സൗകര്യപ്രദമായ റവന്യൂ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്‌തു.അതിന്റെ അടിസ്ഥാന ത്തിൽ കമ്മാടിയിൽ നിന്നും മൂന്ന് കി. മീറ്റർ ദൂരത്തുള്ള ബട്ടോളി എന്ന സ്ഥലത്ത് വൈദ്യുതി, റോഡ് സൗകര്യമുള്ള 84 സെൻ്റ് റവന്യൂ ഭൂമി കണ്ടെത്തുകയും ഓരോ കുടുംബത്തിനും ആറ് സെൻ്റ് വീതം അനുവദിക്കുകയും ചെയ്തു.
പിന്നീട് റവന്യൂ വകുപ്പ് സ്ഥലത്തിന് പട്ടയം നൽകുകയും ഇവർക്ക് താമസയോഗ്യമായ വീട് അനുവദിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ പട്ടിക വർഗ്ഗ പുനരധിവാസ മിഷൻ ഓരോ കുടുംബത്തിനും ആറ് ലക്ഷം രൂപ നിരക്കിൽ ഭവന നിർമ്മാണത്തിന് അനുമതി നൽകി . ഉന്നതിയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുകയും ചെയ്‌തിട്ടുണ്ട്.
ഇ ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായ യോഗത്തിൽ പരപ്പ പട്ടികവർഗ്ഗ വികസന ഓഫീസർ ഇൻ ചാർജ് കെ മധുസൂദനൻ റിപ്പോർട്ട് അവതരിപ്പിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ലക്ഷ്മി കുടിവെള്ള വിതരണം ഉദ്ഘാടനം നിർവഹിച്ചു. , കാസർകോട് എ ഡി എം പി അഖിൽ,പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എം കുര്യാക്കോസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം പത്മകുമാരി, പനത്തടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത അരവിന്ദ്, പനത്തടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ രംഗത്ത് മല,പനത്തടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മഞ്ജുഷ, കെ എസ് പ്രീതി, പി കെ സൗമ്യമോൾ, , വി വി ഹരിദാസ്, കെ ജെ ജയിംസ്, , രാധാ സുകുമാരൻ, എൻ വിൻസെന്റ്, കെ കെ വേണുഗോപാൽ, ,വെള്ളരിക്കുണ്ട് തഹസിൽദാർ പി വി മുരളി, , പനത്തടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴെ കോറോത്ത്, പട്ടികവർഗ്ഗ സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ ഒക്ലാവ് കൃഷ്ണൻ, എം സി മാധവൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബിനു വർഗീസ്, എം പ്രതാപചന്ദ്രൻ, എം ബി ഇബ്രാഹിം, പി രാമചന്ദ്ര സരളായ എന്നിവർ സംസാരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് സ്വാഗതവും സംഘാടകസമിതി കൺവീനർ അഡ്വക്കേറ്റ് രാധാകൃഷ്ണ ഗൌഡ നന്ദിയും പറഞ്ഞു.
No comments