പ്രതിഷേധം ശക്തം പാണത്തൂർ– സുള്ള്യ ബസ് സർവീസ് നിർത്തരുത്
രാജപുരം : പാണത്തൂർ-സുളള്യ അന്തർ സംസ്ഥാനപാതയിൽ മണ്ണിടിഞ്ഞതിന്റെ പേരിൽ കെഎസ്ആർടിസി ബസ് നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. പാണത്തൂർ - -സുളള്യ അന്തർ സംസ്ഥാനപാതയിൽ പാടിക്കൊച്ചി ജങ്ഷനിൽ പാർശ്വഭിത്തി നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞതിനാൽ ബസ് ഗതാഗതം അനിശ്ചിത കാലത്തേക്ക് നിർത്തി വച്ചതോടെയാണ് ഇതുവഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തലാക്കാൻ ആലോചിക്കുന്നത്. ഏറ്റവും ലാഭമുള്ള സർവീസാണ് ഇത്. ഇതുവഴി അഞ്ച് കെഎസ്ആർടിസി ബസ് സർവീസ് നടത്തിയിരുന്നു. റോഡ് പണി പൂർത്തിയാക്കാൻ ഇനി മാസങ്ങൾ കഴിയും എന്നതിനാൽ ബസ് സർവീസ് പൂർണമായും നിർത്തി. മഴ മാറുന്നതുവരെ സംരക്ഷണ ഭിത്തിയുടെ തുടർ പ്രവൃത്തി നടത്താൻ സാധിക്കില്ലെന്ന് അധികൃതർ പറയുന്നു. കോൺക്രീറ്റ് പാർശ്വഭിത്തി നിർമാണത്തിനായി മണ്ണെടുത്ത സ്ഥലത്താണ് കനത്ത മഴയിൽ കുടുതൽ മണ്ണിടിഞ്ഞ് റോഡ് അപകട സ്ഥിതിയിലായത്. റോഡ് ഇടിഞ്ഞ് വൻ
അപകടമുണ്ടാകും എന്നതിനാലാണ് വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഗതാഗതം നിരോധിച്ചത്. ബസ് യാത്ര നിർത്തി വച്ചതോടെ വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ ദുരിതത്തിലായി. എന്നാൽ നിലവിൽ സർവീസ് നടത്തുന്ന കാഞ്ഞങ്ങാട് നിന്ന് സുള്ള്യയിലേക്കുള്ള കെഎസ്ആർടിസി ബസുകൾ ബളാംതോട് -- വിട്ടിയാടി -- ബന്തടുക്ക വഴി സർവീസ് ആരംഭിച്ചാൽ ഈ പ്രദേശത്തെ ജനങ്ങൾക്ക് ഏറെ പ്രയോജനം ലഭിക്കും. സ്കൂളും കോളേജും തുറക്കുന്നതോടെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സൂള്ള്യയിലേക്ക് എത്താനുള്ള സൗകര്യം ഇല്ലാതെയാകും. എന്നാൽ ബസുകൾ ബളാംതോട് -- വീട്ടിയാടി -- ബന്തടുക്ക വഴി സർവീസ് നടത്തിയാൽ യാത്രക്കാർക്ക് ഈ റൂട്ടിനെ ആശ്രയിക്കാം.
No comments