ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം യോഗയും നൃത്തവും തപസ്യയാക്കി പരപ്പ ബാനത്തെ മിഥില ബാലകൃഷ്ണൻ
പരപ്പ: സ്കൂൾ പഠനകാലം മുതൽ തന്നെ തനിക്കിഷ്ടമുണ്ടായിരുന്ന വിഷയങ്ങളിൽ ഉപരിപഠനം നടത്തി ബിരുദങ്ങൾ വാരി കൂട്ടുന്ന ഒരു വ്യക്തിയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. പരപ്പ ബാനം സ്വദേശി മിഥില ബാലകൃഷ്ണനാണ് ആ താരം. സ്കൂൾ പഠനത്തോടൊപ്പം തന്നെ നൃത്ത പഠനവും ആരംഭിച്ച മിഥില ,
ബി കോം ബിരുദം നേടിയ ശേഷം, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ എം. ഏ ബിരുദവും കരസ്ഥമാക്കി. അവിടെ തീർന്നില്ല, കേരള കേന്ദ്ര സർവ്വകലാശാലയിൽ നിന്നും യോഗ തെറാപ്പിയിൽ എം എസ് സി പഠനവും പൂർത്തിയാക്കിയ ശേഷം യോഗ തെറാപ്പിസ്റ്റ് ആയി മാറി. ഈ പഠനത്തിനിടയിൽ രണ്ട് മാസം മധ്യവേനൽ അവധി കിട്ടിയപ്പോഴാണ് എന്തെങ്കിലും പഠിക്കണം എന്ന ആലോചന വന്നത്. പത്രപ്പരസ്യം കണ്ട് ചെന്നെത്തിയത് കോട്ടയം ഹാദുസയുടെ കീഴിൽ നടത്തുന്ന മാർഗ്ഗംകളിപരിശീലന കേന്ദ്രത്തിലാണ്. മാർഗ്ഗംകളിയിൽ ഡിപ്ലോമയും നേടി മടങ്ങിയെത്തി. യോഗയും നൃത്തവും സമന്വയിപ്പിച്ച് ഒരു പരിശീലനക്രമം ചിട്ടപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. ഇതിനിടയിൽ കേരള സർക്കാർ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം മാർഗ്ഗംകളി പരിശീലകയായും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ കാലം മുതൽ തന്നെ പഠന കാര്യത്തിൽ എല്ലാവിധ പിന്തുണയുമായി മാതാപിതാക്കളും, പ്രോത്സാഹനവുമായി ഭർത്താവ് നിഖിൽരാജും മിഥിലയോടൊപ്പമുണ്ട്. പഠിക്കുന്ന വിഷയങ്ങളിലെല്ലാം പരമാവധി അറിവ് നേടാൻ ശ്രമിക്കുകയും, നേരായ മാർഗ്ഗത്തിലൂടെ കൂടുതൽ ഉയരങ്ങളിലെത്താൻ പരിശ്രമിക്കുകയും വേണമെന്ന തൻ്റെ ഗുരുവായ സന്തോഷ് നാട്യാഞ്ജലിയുടെ ഉപദേശമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മിഥില നന്ദിയോടെ സ്മരിക്കുന്നു. പരപ്പയിൽ ഭാവമുദ്ര. എന്ന കലാപരിശീലന കേന്ദ്രം നടത്തിവരികയാണ് ഈ ബഹുമുഖപ്രതിഭ.
No comments