Breaking News

വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്സിനെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കോടതി റിമാൻഡ് ചെയ്തു ; ജോലി നഷ്ടപ്പെടാനും സാധ്യത


വെള്ളരിക്കുണ്ട് : അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരെ സമൂഹ മാധ്യമത്തിൽ അപമാനിച്ച കാസർഗോഡ് വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട്/ ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 1 ഇയാളെ റിമാൻഡ് ചെയ്തത്.

ഈ സാഹചര്യത്തിൽ പ്രതിയുടെ ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. കാരണം, 24 മണിക്കൂറിൽ അധികം സമയം ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥൻ‌ പൊലീസ് കസ്റ്റഡിയിൽ ഇരുന്നാൽ ​സർവീസ് ചട്ടമനുസരിച്ച് ജോലിയിൽ നിന്നും പിരിച്ചുവിടാൻ സാധ്യതയേറെയാണ്.

വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലെത്തി രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ എന്‍എസ്എസിന്റെ പരാതിയില്‍ കേസ് എൻഎസ്എസ് ഹോസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ് പ്രഭാകരൻ കരിച്ചേരിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെയാണിത്.ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് കേസ്.

ഇംഗ്ലണ്ടിൽ നേഴ്സ് ആയിരുന്ന രഞ്ജിതയെ അവരുടെ മരണത്തിന് മണിക്കൂറുകൾക്കുള്ളിൽ ലൈംഗികമായും തൊഴിൽപരമായും ജാതീയമായും അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ  പ്രതികരിച്ച പവിത്രനെ സര്‍ക്കാർ സസ്പെൻഡ‍് ചെയ്തിരുന്നു.

 പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട റവന്യൂമന്ത്രി കെ രാജൻ ഇടപെട്ടാണ് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി വന്നത്.‌അതി ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വൻദുരന്തത്തിൽ നാടാകെ വിറങ്ങലിച്ച് നിൽക്കുമ്പോഴായിരുന്നു ദുരന്തത്തിൽ ജീവൻപൊലിഞ്ഞ മലയാളി യുവതിയെ ഫേസ്ബുക്ക് വഴി ഇയാൾ പരസ്യമായി അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു ഉദ്യോഗസ്ഥന്റെ കമന്റുകൾ. രഞ്ജിതയെ ജാതീയമായും അധിക്ഷേപിച്ചു.

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് ഇയാൾ സമൂഹത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെന്ന നില പോലും മറന്ന് പവിത്രൻ ആദ്യം അശ്ലീല കമന്റിട്ടത്. അപകടം നടന്ന് നിമിഷങ്ങൾ‌ക്കകമായിരുന്നു ഇത്. മരിച്ച സ്ത്രീയുടെ തൊഴിലിനെയും സമുദായത്തെയും കുറിച്ച് മ്ലേച്ഛമായ അശ്ളീലഭാഷയിലായിരുന്നു കമന്റുകൾ.


No comments