വി.എസിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങൾ പങ്കുവച്ച് ഡോക്യുമെൻ്ററി സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട്
വെള്ളരിക്കുണ്ട് : വി.എസ് അച്ചുതാനന്ദനെ ക്യാമറക്ക് മുന്നിലെത്തിച്ച ഓർമ്മകളുമായി ഷോർട്ട്ഫിലിം ഡോക്യുമെൻ്ററി സംവിധായൻ ചന്ദ്രു വെള്ളരിക്കുണ്ട്. 2016ൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഡോ. ബിജു സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ച് 2018ൽ ചിത്രീകരണം പൂർത്തിയാക്കി യൂട്യൂബ് വഴി റിലീസ് ചെയ്ത 'അരികുജീവിതങ്ങൾ' എന്ന ഡോക്യുമെൻ്ററി ചിത്രത്തിലൂടെയാണ് വി.എസ് അച്ചുതാനന്ദൻ ക്യാമറയ്ക്ക് മുന്നിലെത്തിയത്. കാസർകോട്ടെ എൻഡോസൾഫാൻ ദുരിതം പേറുന്ന കുഞ്ഞുങ്ങളുടെ ദയനീയ ജീവിതം പുറംലോകത്ത് എത്തിച്ച ഡോക്യുമെൻ്ററിയായിരുന്നു ഹരി കുമ്പളയുടെ രചനയിൽ ചന്ദ്രു സംവിധാനം ചെയ്ത 'അരികുജീവിതങ്ങൾ'. എഴുത്തുകാരൻ ഡോ.അംബികാസുതൻ മാങ്ങാട്, എൻഡോസൾഫാൻ വിരുദ്ധ സമര നേതാവ് അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. റോട്ടറി ഇൻ്റർനാഷണലിൻ്റെ സംസ്ഥാനതല പുരസ്ക്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. മാധ്യമപ്രവർത്തകർ കൂടിയായ ഹരി കുമ്പളയും ചന്ദ്രുവും എൻഡോസൾഫാൻ ദുരിത ബാധിതരായ കുഞ്ഞുങ്ങളുടെ വീടുകൾ സന്ദർശിച്ച് രണ്ട് വർഷത്തോളം സമയമെടുത്താണ് ഡോക്യുമെൻ്ററി ചെയ്യാനുള്ള തയ്യാറെടുപ്പ് നടത്തിയത്. ജീവകാരുണ്യ പ്രവർത്തകനായ ഡോ. ഷാഹുൽ ഹമീദാണ് നിർമ്മാണം. ഛായാഗ്രഹണം ഷിജു നൊസ്റ്റാൾജിയ. എഡിറ്റിംഗ് വിശ്വൻ പെരികമന, അസോസിയേറ്റ് ഡയറക്ടർ രതീഷ് അമ്പലത്തറ. എൻഡോസൾഫാൻ വിരുദ്ധ സമര നേതാവ് മുനീസ അമ്പലത്തറയുടെ ജീവിതാനുഭവങ്ങളിലൂടെയാണ് ഡോക്യുമെൻ്ററി ആരംഭിക്കുന്നത്. അമ്പലത്തറ സ്നേഹ വീട്ടിലെ കുട്ടികളും ഡോക്യുമെൻ്ററിയുടെ ഭാഗമായി. നബിൻ ഒടയംചാൽ സന്തോഷ് ഒടയംചാൽ ജയേഷ് കൊടക്കൽ എന്നിവരും ഡോക്യുമെൻ്ററിയുടെ ഭാഗമായി
2017ൽ അന്നത്തെ ഭരണപരിഷ്ക്കാര ചെയർമാൻ ആയിരുന്ന വി.എസ് അച്ചുതാനന്ദൻ്റെ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിൽ വച്ചായിരുന്നു അദ്ദേഹം ഉൾപ്പെടുന്ന ഭാഗം ചിത്രീകരിച്ചത്.
2018ൽ തിരുപനന്തപുരത്ത് വച്ച് നടന്ന ഡോക്യുമെൻ്ററിയുടെ പ്രകാശന ചടങ്ങിലും വി.എസ് പങ്കെടുത്തു. തുടർന്ന് നടന്ന പ്രദർശനത്തിൽ ചിത്രം മുഴുവൻ കണ്ട ശേഷം അണിയറ പ്രവർത്തകരെ മുഴുവൻ അഭിനന്ദിക്കുകയും ചെയ്തിട്ടാണ് അദ്ദേഹം തിരിച്ചു പോയതെന്ന് സംവിധായകൻ ചന്ദ്രു ഓർത്തെടുക്കുന്നു. ഒട്ടേറെ സമര പോരാട്ടങ്ങളിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത നേതാവും മികച്ച ഭരണകർത്താവുമായിരുന്ന വി.എസിനെ പോലുള്ള ഒരാളെ ക്യാമറയ്ക്ക് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞത് അഭിമാന നിമിഷമായി കാണുന്നുവെന്ന് ചന്ദ്രു വെള്ളരിക്കുണ്ട് പറഞ്ഞു. ഒട്ടേറെ പുരസ്ക്കാരങ്ങൾ വാരിക്കൂട്ടിയ 'വധു വരിക്കപ്ലാവ്' എന്ന ഷോർട്ട്ഫിലിമിൻ്റെ തിരക്കഥ സംവിധാനം നിർവ്വഹിച്ച ചന്ദ്രു വെള്ളരിക്കുണ്ട് മലയാള സിനിമയിൽ സഹ സംവിധായകനായും പ്രവർത്തിച്ച് വരുന്നു.
No comments