Breaking News

മുളിയാർ ഇരിയണ്ണിയിൽ വീണ്ടും പുലിയിറങ്ങി... ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ കൊന്ന് കടിച്ചു കൊണ്ടു പോയി


കാസർകോട്: ഒരു ഇടവേളക്ക് ശേഷം മുളിയാർ പഞ്ചായത്തിലെ ഇരിയണ്ണിയിൽ പുലിയിറങ്ങി. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെ വീട്ടുമുറ്റത്ത് എത്തിയ പുലി ഓലത്തുകയയിലെ ഗോപാലൻ നായരുടെ നാലു വയസ്സുള്ള ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായയെ കൊന്ന് കടിച്ചു കൊണ്ടു പോയി. ഇരുമ്പു കൂടു തകർത്ത ശേഷമാണ് നായയെ പുലി പിടികൂടിയത്. വിവരമറിഞ്ഞ് എൻ.വി സത്യന്റെ നേതൃത്വത്തിലുള്ള ആർ.ആർ.ടി സംഘം സ്ഥലത്തെത്തി. ബുധനാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. സോളാർ വേലിയുടെ അടിഭാഗത്തു കൂടി നൂണിറങ്ങിയ പുലി വീട്ടുമുറ്റത്തെ ഇരുമ്പു കൂടിന്റെ അടിഭാഗം തകർത്താണ് നായയെ പിടികൂടിയത്. പുലിയുടെ പിടിയിൽ നിന്നു കുതറിയോടിയ നായ വീടിന്റെ സിറ്റൗട്ടിൽ അഭയം തേടിയെങ്കിലും രക്ഷപ്പെടാനായില്ല. പുലിയുടെയും നായയുടെയും കാൽപ്പാടുകൾ സിറ്റൗട്ടിലും മുറ്റത്തും കാണപ്പെട്ടു. നായയെ കൊന്ന ശേഷം കവുങ്ങിൻ തോട്ടത്തിലൂടെ വലിച്ചിഴച്ചു കൊണ്ടു പോയതിന്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ക്യാമറ വയ്ക്കാനാണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം.

ഏതാനും ദിവസം മുമ്പ് ഓലത്തുകയയിലെ മറ്റൊരു വീട്ടിലും പുലി എത്തിയിരുന്നു. അന്നു കൂടു തകർത്ത് നായയെ പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും ലക്ഷ്യം കണ്ടിരുന്നില്ല. പുലിയുടെ ആക്രമണത്തിൽ നായയുടെ മുഖത്ത് പരിക്കേറ്റിരുന്നു.

No comments