35 വർഷത്തെ കാത്തിരിപ്പിന് വിരാമം പാറപ്പള്ളിയിലെ ഹാജിറുമ്മയുടെ സ്ഥലത്തിന് പട്ടയമായി
പാറപ്പള്ളി: കഴിഞ്ഞ 35 വർഷമായി പാറപ്പള്ളി പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്ന ഹാജിറുമ്മയ്ക്ക് സ്ഥലത്തിന് പട്ടയം ലഭിച്ചു. സെപ്തം ഒന്ന് കാസർകോട് നടന്ന പട്ടയമേളയുടെ ഭാഗമായാണ് ഹാജിറുമ്മയ്ക്കും പട്ടയം അനുവദിച്ചത്.
ഹാജിറുമ്മയും മകളും പാറപ്പള്ളിയിലെ പുറമ്പോക്ക് ഭൂമിയിൽ ഉദാരമതികൾ നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിച്ചുവരവെ നിരവധി തവണ പട്ടയത്തിനു വേണ്ടി അപേക്ഷ നൽകിയെങ്കിലും പട്ടയം ലഭിച്ചിരുന്നില്ല. വാർഡ് മെമ്പറും പഞ്ചായത്ത് വൈ: പ്രസിഡൻ്റുമായ പി. ദാമോദരൻ്റെ നിരന്തരമായ ഇടപ്പെടലിൻ്റെ ഭാഗമായാണ് ഹാജിറുമ്മയുടെ പട്ടയം എന്ന സ്വപ്നം സാക്ഷാൽകരിക്കുന്നത്.
ഹാജിറുമ്മയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈ: പ്രസിഡൻ്റ് പി. ദാമോദരൻ പട്ടയം കൈമാറി. മുൻ വൈ. പ്രസിഡൻ്റ് പി.എൽ. ഉഷ, വാർഡ് കൺവീനർ പി. ജയകുമാർ, മുൻ വാർഡ് കൺവീനർ പി. അപ്പക്കുഞ്ഞി, എഡിഎസ് സെക്രട്ടറി ടി.കെ. കലാരഞ്ജിനി , വാർഡു സമിതി അംഗങ്ങളായ വി.കെ.കൃഷ്ണൻ, ടി.കെ. ഇബ്രാഹിം, സി.പി. സവിത, അനിൽകുമാർ, സുനിൽകുമാർ, തുടങ്ങിയവർ സംബന്ധിച്ചു.
No comments