ആശങ്ക വേണ്ട ബാഗിനുള്ളിൽ ബോംബല്ല ബദാം... കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം
കാഞ്ഞങ്ങാട് : രണ്ടു ദിവസമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉടമസ്ഥനില്ലാത്ത ബാഗ്..... ആർക്കും ആശങ്ക തോന്നും. അത്തരമൊരാശങ്കയ്ക്ക് വിരാമമായത് ഹോം ഗാർഡുമാരുടെ ഇടപെടലിൽ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഞായർ പകൽ പതിനൊന്നോടെ ബാഗിൽ സ്ഫോടകവസ്തുവാണെന്ന് പ്രചാരണമുയർന്നതോടെ ആശങ്കയിലായ യാത്രക്കാരുടെ ഭീതിയകറ്റിയത് റെയിൽവേ പൊലീസും ഹോം ഗാർഡുമാരും.സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലാണ് ബാഗുകൾ കണ്ടെത്തിയത്. രണ്ടു ദിവസമായി ബാഗ് ഇവിടെയുണ്ടെന്നറിഞ്ഞതോടെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർ ആശങ്കയായി. സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡുമാരായ വി പ്രവീൺകുമാറും കെ ടി അരവിന്ദനുമാണ് പ്ലാറ്റ് ഫോമിൽ ഒരു ഹാൻഡ് ബാഗും വലിപ്പമുള്ള പ്ലാസ്റ്റിക് ബാഗുകളും കണ്ടെത്തിയത്. രണ്ട് ദിവസമായി ബാഗ് ഇവിടെയുണ്ടെന്നറിഞ്ഞതോടെ ഹോംഗാർഡുമാർ കാസർകോട് റെയിൽവേ പൊലീസിന് വിവരം നൽകി. റെയിൽവേ പൊലീസിന്റെ നിർദേശപ്രകാരം ഹോംഗാർഡുമാർ കാഞ്ഞങ്ങാട് സ്റ്റേഷൻ മാസ്റ്റർക്ക് വിവരം കൈമാറി. തുടർന്ന് സുരക്ഷിതമായി ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ രണ്ട് ഷർട്ടും ഒരു ജോഡി ചെരുപ്പും പാന്റും ബദാം പരിപ്പും അടക്കമുള്ള സാധനങ്ങളും രേഖകളും കണ്ടെത്തി. ഭയപ്പടേണ്ട വസ്തുകളൊന്നും ബാഗിലില്ലെന്ന് വ്യക്തമായതോടെയാണ് എല്ലാവർക്കും ശ്വാസം നേരെ വീണത്. കൂടുതൽ അന്വേഷണത്തിൽ കാഞ്ഞങ്ങാട്ടെ വസ്ത്രാലയ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഹമീദിന്റെതാണ് ബാഗുകളെന്ന് വ്യക്തമായി. ഹമീദിനെ വിളിച്ചുവരുത്തി ചോദിച്ചപ്പോൾ പ്ലാറ്റ് ഫോമിൽനിന്ന് രണ്ട് ദിവസം മുമ്പ് ബാഗുകൾ കാണാതായെന്ന് പറഞ്ഞു. എന്നാൽ ഇതുസംബന്ധിച്ച് പരാതിയൊന്നും നൽകിയില്ല. ഹമീദിന്റെ സുഹൃത്തായ വസ്ത്രാലയത്തിലെ മറ്റൊരു ജീവനക്കാരനെകൂടി വിളിച്ചുവരുത്തിയ ശേഷം ഹോംഗാർഡ് ബാഗുകൾ സ്റ്റേഷൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ കൈമാറി.
ട്രെയിൻ യാത്രക്കാർക്കെതിരായ അക്രമങ്ങൾ വർധിച്ച സാഹചര്യത്തിൽ ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ പരിശോധനക്കായി ഹോംഗാർഡുമാരെയും നിയമിച്ചിട്ടുണ്ട്.
No comments