അവസാന ഘട്ടത്തിലും അനുനയശ്രമങ്ങൾ; 15 സീറ്റുകളിൽ അനുയായികളെ നിർത്താൻ സുധാകരൻ, ബിജെപിയിൽ ചേരാൻ ആലോചനയില്ലെന്ന് വിവരം
ദില്ലി: കണ്ണൂർ സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുന്നോട്ട് പോവുന്ന കെ സുധാകരൻ പുതിയ പാർട്ടി രൂപീകരിക്കുന്നത് ആലോചനയിലെന്ന് സൂചന. 15 സീറ്റുകളിൽ അനുയായികളെ സ്ഥാനാർത്ഥികളായി നിർത്താനും സുധാകരൻ്റെ ആലോചനയിലുണ്ട്. സുധാകരൻ്റെ നീക്കം മനസ്സിലാക്കിയ കെപിസിസി, ഡിസിസി ഭാരവാഹികൾ പലയിടത്തു നിന്നും സുധാകരനെ വിളിച്ചെങ്കിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോവുകയാണ് സുധാകരൻ. കൂടിയാലോചന നടത്താതെ പകരം സ്ഥാനാർത്ഥിയെ പോലും നിശ്ചയിച്ചതെന്തിനാണെന്ന് സുധാകരൻ ചോദിച്ചു.
തനിക്ക് ഇത്ര വിലയേ ഉള്ളൂവെന്ന് സുധാകരൻ ചോദിച്ചതായും വിവരമുണ്ട്. പുതിയ നീക്കത്തിൻ്റെ പശ്ചാത്തലത്തിൽ കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും സുധാകരനെ വിളിച്ചു സംസാരിച്ചിരുന്നു. കടുത്ത നടപടി എടുക്കരുതെന്ന് നേതാക്കൾ പറഞ്ഞെങ്കിലും സുധാകരൻ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. എന്നാൽ ബിജെപിയിൽ ചേരാൻ സുധാകരന് ആലോചനയില്ലെന്നാണ് വിവരം.
അതേസമയം, സുധാകരനെ രാഹുൽഗാന്ധി ഇന്ന് കാണുമോയെന്നതിൽ വ്യക്തതയില്ല. പത്ത് ജൻപഥിലെ ഇന്നത്തെ അപ്പോയ്മെൻ്റ് പട്ടികയിൽ ഇതുവരെ സുധാകരൻ്റെ പേര് ഉൾപ്പെട്ടിട്ടില്ല. കെ സുധാകരൻറെ കാര്യത്തിൽ മാത്രം ഇളവിനുള്ള ആലോചന ദില്ലിയിൽ നടന്നെങ്കിലും സംസ്ഥാന നേതൃത്വം എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാട് സ്വീകരിക്കുകയായിരുന്നു. വിഡി സതീശൻ ശക്തമായി എതിർത്തു. ഇതോടെ സംസ്ഥാന ഘടകത്തിൻറെ ഈ നിലപാടിനോട് മല്ലികാർജ്ജുൻ ഖർഗെ യോജിക്കുകയായിരുന്നു.
No comments