ഉപ്പള ടൗണിൽ വാനിന്റെ ഗ്ലാസ് തകർത്ത് അര കോടി രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരൻ കിട്ടുവിനെ ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തിൽ വച്ച് അറസ്റ്റ് ചെയ്തു
കാസർകോട്: ഉപ്പള ടൗണിൽ വാനിന്റെ ഗ്ലാസ് തകർത്ത് അര കോടി രൂപ കൊള്ളയടിച്ച കേസിലെ സൂത്രധാരൻ അറസ്റ്റിൽ. തമിഴ്നാട് ഡിണ്ടിഗൽ,മെയിൻ റോഡ്, രാംജി നഗറിലെ അറുമുഖൻ എന്ന കിട്ടു(55)വിനെയാണ് മഞ്ചേശ്വരം പൊലീസ് ഛത്തീസ്ഗഡിലെ ഒളിവു കേന്ദ്രത്തിൽ വച്ച് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ മുത്തുകുമാർ, കാർവരൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2024 മാർച്ച് 27ന് ഉച്ചയ്ക്ക് 2 മണിക്കാണ് കേസിനാസ്പദമായ സംഭവം. ഉപ്പള ടൗണിലുള്ള ആക്സിസ് ബാങ്കിന്റെ എടിഎമ്മിന് മുൻവശം സർവിസ് റോഡിൽ നിർത്തിയിട്ടിരുന്ന 'സെയർ വാല്യൂ എന്ന കമ്പനിയുടെ വാനിന്റെ ഗ്ലാസ് തകർത്ത് അരക്കോടി രൂപ സൂക്ഷിച്ചിരുന്ന ബാഗ് കൊള്ളയടിച്ചുവെന്നാണ് കേസ്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊള്ളക്കാരെ തിരിച്ചറിഞ്ഞത്. മഞ്ചേശ്വരം എസ് ഐ ദിനേശ് രാജൻ, പൊലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറുമുഖനെ അറസ്റ്റ് ചെയ്തത്.
No comments