ദേശീയപാതയിൽ കാറോടിക്കുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49കാരൻ ചികിത്സയ്ക്കിടെ മരിച്ചു
കൊച്ചി: അരൂരിൽ ദേശീയപാതയിലൂടെ കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ വ്യക്തി ആശുപത്രിയിൽ മരിച്ചു. എറണാകുളം മഞ്ഞുമ്മൽ ദേവീകൃപയിൽ രവീന്ദ്രൻ നായരുടെ മകൻ നിഥിൻ നായർ (നിഥിൻ രവി- 49) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അരൂർ ബൈപ്പാസ് ജങ്ഷന് തെക്ക് വശത്ത് കാർ നിയന്ത്രണം തെറ്റി നിർമാണത്തിലിരിക്കുന്ന മീഡിയനിലെ മൺകൂനയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
സംഭവം കണ്ടെത്തിയ നാട്ടുകാർ ഉടൻ അരൂർ പzeലീസിനെ വിവരം അറിയിക്കുകയും നിഥിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ഹോട്ടൽ ബിസിനസ് നടത്തിവരികയായിരുന്നു നിഥിൻ. വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് ചേർത്തലയിലേക്ക് പോകുന്നതിനിടെയാണ് ആരോഗ്യ പ്രശ്നവും അപകടവും ഉണ്ടായത്. നിലവിൽ ചേർത്തലയിലെ വീട്ടിലായിരുന്നു താമസം. റോസ് നിഥിൻ ആണ് ഭാര്യ. മകൾ റിയ. അമ്മ ശ്രീദേവി. അരൂർ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
No comments