Breaking News

നടൻ ജീവയുടെ പിതാവായ പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു; സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ സ്ഥാപകന്‍




പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് അപകടം. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ സ്ഥാപകനാണ്. അദ്ദേഹത്തിന്‍റെ ടീം തന്നെയാണ് മരണ വാര്‍ത്ത അറിയിച്ചത്.

ഭൗതിക ശരീരം നാളെ ചെന്നൈയിലേക്ക് കൊണ്ടുവരുംഒരു രാജസ്ഥാനി കുടുംബത്തില്‍ ജനിച്ച രത്തന്‍ലാല്‍ ഭഗത്റാം ചൗധരിയാണ് ആര്‍ ബി ചൗധരിയെന്ന പേരില്‍ ഇന്ത്യയെമ്പാടുമുള്ള സിനിമാപ്രേമികളുടെ പരിചിത നാമം ആയത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് സ്റ്റീല്‍, കയറ്റുമതി, സ്വര്‍ണാഭരണ ബിസിനസുകളാണ് അദ്ദേഹം നടത്തിയിരുന്നത്. മലയാളത്തില്‍ ഇറോട്ടിക് ചിത്രങ്ങളായ ആദിപാപവും ലയനവും ഒക്കെ നിര്‍മ്മിച്ചുകൊണ്ട് എണ്‍പതുകളുടെ അവസാനമാണ് ആര്‍ ബി ചൗധരി സിനിമാ നിര്‍മ്മാതാവിന്‍റെ കുപ്പായം അണിയുന്നത്. 1990 ല്‍ പുതുവസന്തം എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ട് തമിഴ് സിനിമയില്‍ എത്തി. 2025 ല്‍ പുറത്തിറങ്ങിയ, ഫഹദ് ഫാസിലും വടിവേലുവും പ്രധാന റോളുകളില്‍ എത്തിയ മാരീചന്‍ വരെ തൊണ്ണൂറിലേറെ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. ബഹുഭൂരിപക്ഷം ചിത്രങ്ങളും തമിഴിലാണ് നിര്‍മ്മിച്ചത്.

സൂപ്പര്‍ എന്നായിരുന്നു തുടക്കത്തില്‍ ആര്‍ ബി ചൗധരിയുടെ നിര്‍മ്മാണ കമ്പനിയുടെ പേര്. ഗുഡ് നൈറ്റ് മോഹനുമായി ചേര്‍ന്നാണ് ആദ്യ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചത്. ഇരുവരും പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഗുഡ്നൈറ്റിന്‍റെ ഗുഡ് കൂടി ചൗധരി തന്‍റെ നിര്‍മ്മാണ കമ്പനിയുടെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു. തമിഴില്‍ പില്‍ക്കാലത്ത് പ്രശസ്തരായ കെ എസ് രവികുമാര്‍, വിക്രമന്‍, ലിംഗുസാമി എന്നിവരുടെയൊക്കെ ആദ്യ ചിത്രം ആര്‍ ബി ചൗധരിക്കൊപ്പം ആയിരുന്നു. വിജയ്‍യും മോഹന്‍ലാലും ഒന്നിച്ച ജില്ല ആയിരുന്നു സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ 85-ാം ചിത്രം. തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളും നിര്‍മ്മിച്ചു. മെഗാ സൂപ്പര്‍ ഗുഡ് ഫിലിംസ് എന്ന ബാനറിലായിരുന്നു തെലുങ്ക്, കന്നഡ ചിത്രങ്ങളുടെ നിര്‍മ്മാണം. നടന്‍ ജീവ മകനാണ്.

No comments