Breaking News

കീഴാറ്റൂർ വയൽക്കിളി സമരം: നിർണായക കോടതി വിധി, സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു


കണ്ണൂർ: കണ്ണൂർ കീഴാറ്റൂർ വയൽക്കിളി സമരത്തിൽ അറസ്റ്റിലായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് വിധി. സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പേരെയാണ് വെറുതെവിട്ടത്. 2018 മാർച്ച് 14 നായിരുന്നു ദേശീയപാതക്ക് ഭൂമി ഏറ്റെടുക്കാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധിച്ചത്.

ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വയൽ നികത്തുന്നതിനെതിരേയുള്ള പ്രക്ഷോഭമായിരുന്നു കീഴാറ്റൂരിലെ വയൽക്കിളി സമരം. സിപിഎം പ്രാദേശിക നേതൃത്വം ഉൾപ്പെടെയുള്ളവർ ചേർന്ന് രൂപീകരിച്ച വയൽക്കിളികൾ എന്ന കൂട്ടായ്‍മയായിരുന്നു കീഴാറ്റൂരിൽ സമരം ആരംഭിച്ചത്. കീഴാറ്റൂരിലെ വയൽക്കിളി സമരം സിപിഎമ്മിനെ പിടിച്ചുകുലുക്കി. എന്നാൽ സിപിഎം പ്രാദേശിക നേതൃത്വം ആരംഭിച്ച സമരത്തിൽ നിന്ന് പിന്നീട് പാർട്ടി പിൻവാങ്ങി. പക്ഷേ സമരം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിൽ നന്ദിഗ്രാമിലെ മണ്ണ് ഉൾപ്പെടെ എത്തിച്ച് പ്രതീകാത്മകസമരം നടന്നു. പക്ഷേ വയലിലെ ചതുപ്പു നിലത്തിന് മോഹവിലയിട്ട് സർക്കാർ സമരത്തിന്റെ ചിറകരിഞ്ഞു. സമരക്കാരുയർത്തിയ വാദങ്ങൾ പഠിക്കാൻ നിയോഗിച്ച കേന്ദ്ര ഉദ്യോഗസ്ഥ സംഘം പോലും സമരത്തെ തള്ളിപ്പറഞ്ഞിരുന്നു.

കഴിഞ്ഞ 20 വർഷമായി വയലിൽ കൃഷിയില്ലെന്നും താഴ്ന്ന പ്രദേശങ്ങളിൽ പുല്ലുവളർത്തലാണ് നടക്കുന്നതെന്നുമായിരുന്നു കേന്ദ്ര ഉദ്യോഗസ്ഥ സംഘം നൽകിയ റിപ്പോർട്ട്. സമരത്തിന് സംസ്ഥാന ബിജെപി നേതൃത്വം പിന്തുണ നൽകിക്കൊണ്ടിരിക്കെയായിരുന്നു ഈ റിപ്പോർട്ട്. ജില്ലയിലെ പ്രധാന നഗരമായ തളിപ്പറമ്പിലൂടെ കടന്നുപോകുമ്പോഴുണ്ടാവുന്ന നഷ്‍ടങ്ങൾ ഒഴിവാക്കാനായിരുന്നു കുപ്പം കീഴാറ്റൂർ കൂവോട് കുറ്റിക്കോൽ ബൈപ്പാസ്. നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപ്പാലം മുതൽ കണ്ണൂർ ജില്ലയിലെ കുറ്റിക്കോൽ പാലം വരെയുള്ള പാതയുടെ നീളം 40.110 കിലോമീറ്ററാണ്. ഇതിൽ 5.660 കി.മീ ആണ് കീഴാറ്റൂർ ബൈപ്പാസ് റീച്ചിലുള്ളത്. തളിപ്പറമ്പ് നഗരം എത്തുന്നതിനു മുൻപ് പട്ടുവം റോഡിൽ നിന്ന് മാന്ധംകുണ്ട് കീഴാറ്റൂർ വയലിലൂടെയാണ് ബൈപ്പാസ്. പ്രദേശത്തെ മഞ്ചക്കുഴിക്കുന്ന് ഇടിച്ചുനിരത്തി. തളിപ്പറമ്പ് ബൈപ്പാസിലെ നീളംകൂടിയ മേൽപ്പാലത്തിന്റെ പേരിലാണ് കീഴാറ്റൂർ-മാന്ധംകുണ്ട്. 42 തൂണുകളിലായി 600 മീറ്റർ നീളമുള്ളതാണ് മേൽപ്പാലം.


No comments