Breaking News

നിതിൻ രാജിൻ്റെ മരണം: ഡോ എം കെ റാം റിമാൻഡിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് താടി വെച്ചു രൂപം മാറിയെന്ന് പൊലീസ്


കണ്ണൂർ: കണ്ണൂർ ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതി ഡോ എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഇന്നാണ് കുടകിൽ നിന്ന് ഡോ റാമിനെ പിടികൂടിയത്. നേരത്തെ റാമിനെ തേടി അന്വേഷണ സംഘം ആന്ധ്രയിലെ ചിറ്റൂരിലെത്തിയിരുന്നു. എന്നാൽ, റാം അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയതോടെയാണ് റാം ഒളിവിൽ പോയത്. താടി വെച്ചു രൂപം മാറിയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തി.

ഏപ്രില്‍ 10 നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. അധ്യാപകരായ ഡോ എം കെ റാം, സംഗീത നമ്പ്യാർ എന്നിവരാണ് കേസിലെ പ്രതികൾ. നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ രം​ഗത്തെത്തിയിരുന്നു. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായി വിദ്യാർഥികൾ പൊലീസിന് മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് കോളേജിൽ നിന്നും ഡോ എം കെ റാമിനെയും ഡോ സംഗീത നമ്പ്യാരെയും പുറത്താക്കിയിരുന്നു.

No comments