ജില്ലയിലെ സ്വകാര്യ ബസുകൾ തിങ്കളാഴ്ച പണിമുടക്കും
കാസർകോട്: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ യാത്ര അനുവദിച്ചതിലൂടെ സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും സർവീസ് നടത്തുന്ന മുഴുവൻ സ്വകാര്യ ബസുകളുടെയും വരുമാനത്തെ സാരമായി ബാധിച്ചതായി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കെ.എസ്.ആർ.ടി.സി റെഗുലർ സർവീസ് നടത്തുന്ന റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ഡീസൽ അടിക്കാനുള്ള വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ല. മറ്റു റൂട്ടുകളിൽ ദൈനംദിന കളക്ഷനിൽ 1500 രൂപ മുതൽ 3000 രൂപ വരെയാണ് ഒരു ബസിന് കളക്ഷനിൽ നഷ്ടപ്പെടുന്നത്.
സൗജന്യയാത്ര വോട്ടർ ഐഡി മുഖേന ഒരുദിവസം രണ്ട് യാത്രയായി നിജപ്പെടുത്തുക, ഇന്റർ സ്റ്റേറ്റ് ടൗൺ ടു ടൗൺ ബസുകളിൽ സൗജന്യമനുവദിക്കരുത്, തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള വിഹിതം പൂർണ്ണമായും സർക്കാർ ഏറ്റെടുക്കുക, സ്വകാര്യ ബസ് മേഖലയെ വ്യവസായമായി അംഗീകരിക്കുക, സ്വകാര്യ ബസുകളുടെ റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കുക, വനിതാ സൗജന്യം കേരളത്തിലെ വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തുക, ഡീസലിന് 50 ശതമാനം സബ്സിഡി അനുവദിക്കുക, സർക്കാർ ജീവനക്കാരായ മുഴുവൻ സ്ത്രീകളെയും ഒഴിവാക്കി വിദ്യാർത്ഥികളെയും 65 വയസിന് മുകളിലുള്ള സ്ത്രീ പുരുഷന്മാരെയും സൗജന്യ യാത്രയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെയും തൊഴിലാളി സംഘടനകളുടെയും അഭിമുഖ്യത്തിൽ തിങ്കളാഴ്ച ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നിർത്തിവെച്ച് ഒരുദിവസത്തെ സൂചനാ പണിമുടക്കും. രാവിലെ 10.30ന് കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ജനറൽ സെക്രട്ടറി ടി. ലക്ഷ്മണൻ, ട്രേഡ് യൂണിയൻ നേതാക്കളായ കെ. ഗിരി കൃഷ്ണൻ, കെ.വി ബാബു പങ്കെടുത്തു.
No comments