Breaking News

നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്; ഹെൽപ്പ് ഡെസ്കിൻ്റെ പ്രവർത്തനം ഊർജ്ജിതമാക്കി


തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ മലയാളികള്‍ക്കായുള്ള തെരച്ചില്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കി. നിലവില്‍ പ്രളയബാധിത പ്രദേശത്ത് 53 മലയാളികള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ ഹെല്‍പ്പ് ഡെസ്‌കിലേക്ക് വിളിച്ച 17 കോളുകളില്‍ നിന്നാണ് 53 പേര്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതിനായി ദുരന്തനിവാരണ അതോറിറ്റിയിലും ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.


കാണാതായ 53 പേരെ ഇതുവരെയും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളില്‍ നിന്ന് അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം. പക്ഷെ യാത്ര ചെയ്യാനും ബന്ധപ്പെടാനും കഴിയാത്ത സാഹചര്യമാണെന്നാണ് വിവരം. നോര്‍ക്കയുടെ ഡല്‍ഹി ഓഫീസും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. കൃത്യമായി എത്ര മലയാളികള്‍ നേപ്പാളിലുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നിരുന്നാലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മനസ്സിലാക്കുന്നത്. ഇന്നലെ രാത്രിക്ക് ശേഷം ഹെല്പ് ഡെസ്‌കിലേക്ക് ആരും വിളിച്ചിട്ടില്ല.

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ വിനോദ സഞ്ചാരികളായ മലയാളികളെ കാണാതായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട് അറിയിച്ചിരുന്നു. വിനോദ സഞ്ചാരത്തിനായി നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നൽകിയിരുന്നു.




No comments