മലയോരത്ത് മഹാളി രോഗം പടരുന്നു കവുങ്ങ് കർഷകർ ആശങ്കയിൽ
രാജപുരം : മലയോരത്ത് കവുങ്ങ് കർഷകർക്ക് ദുരിതകാലം. മഴയിൽ കവുങ്ങിൽ മഹാളി രോഗം പടരുന്നതോടെ അടയ്ക്ക കൂട്ടത്തോടെ കൊഴിയാൻ തുടങ്ങി. ജൂണിലും ജൂലൈയിലും മഴ കുറഞ്ഞെങ്കിലും ആഗസ്തിൽ തുടർച്ചയായിപെയ്യുന്ന മഴ മഹാളി രോഗം വ്യാപിക്കാൻ കാരണമായി. പാകമാകാത്ത അടയ്ക്ക കൊഴിഞ്ഞുപോകുന്നതാണ് മഹാളിയുടെ ലക്ഷണം. മഴ കൂടിയത് കാരണമാണ് ഇതെന്നാണ് കർഷകർ പറയുന്നത്. പകർച്ച രോഗമായതിനാൽ ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്കും സമീപ തോട്ടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. ഇതുകാരണം കവുങ്ങ് കർഷകർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാവുന്നത്. തോട്ടങ്ങളിൽ രോഗബാധ കാരണം പാകമാകാത്ത അടക്കകൾ കൊഴിഞ്ഞ്
വീണുകൊണ്ടിരിക്കുകയാണ്. ഇതോടെ ഉൽപാദനവും
കുറഞ്ഞു. മലയോരത്ത് വിവിധ പ്രദേശങ്ങളിൽ മഹാളിരോഗം വ്യാപകമായിട്ടുണ്ട്. ഫൈറ്റോക്ലോറ എന്ന ഫംഗസാണ് മഹാളി രോഗത്തിന് കാരണം. ബോർഡോ മിശ്രിതം, മാൻകോസെമ്പ് തുടങ്ങിയവ നിരവധിതവണ കർഷകർ അടിച്ചു നൽകിയെങ്കിലും അടക്ക പൊഴിയുന്നതിന്
കുറവൊന്നുമില്ല. ഇത്തവണ വ്യാപകമായി രോഗം ബാധിച്ചതിനാൽ അടുത്ത വർഷവും ഉൽപ്പാദനം കുറയാനുള്ള സാധ്യതയേറെയാണെന്ന് കർഷകർ പറയുന്നു. അടക്കയ്ക്ക് നല്ല വില ലഭിക്കുന്നുണ്ടെങ്കിലും വ്യാപകമായി രോഗം ബാധിക്കുന്നതിനാൽ ഉൽപ്പാദനമില്ലാത്തിനാൽ കർഷകരെ ഇത് പ്രതിസന്ധിയിലാക്കും. കവുങ്ങ് കൃഷി സംരക്ഷിക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
No comments