Breaking News

പരപ്പയില്‍ ഇന്നു രാവിലെ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു


വ്യാപാരികളും നിയമപാലകരും ബസ് മേഖലയോട് ദ്രോഹബുദ്ധി കാട്ടുന്നുവെന്നാരോപിച്ച് പരപ്പയില്‍ ബസ് തൊഴിലാളികള്‍ ഇന്നു രാവിലെ തുടങ്ങിയ അനിശ്ചിതകാല ബസ് സമരം ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു.

കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജന്‍ ഇടപെട്ട് ആര്‍. ടി. ഒയുടെ സാന്നിധ്യത്തില്‍ ബസ് ഉടമകള്‍, ബസ് തൊഴിലാളികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നപരിഹാരമായത്. വര്‍ഷങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമായി പരപ്പയില്‍ ഉടന്‍ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സ്വകാര്യ ബസുകള്‍ക്ക് നേരെയുള്ള അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചത്. പ്രശ്നപരിഹാരമില്ലെങ്കില്‍ നാളെ മുതല്‍ പരപ്പയിലേക്കുള്ള മുഴുവന്‍ ബസുകളും സര്‍വീസ് നിര്‍ത്തിവെക്കാനായിരുന്നു തീരുമാനം. പരപ്പയില്‍ ബസ് നിര്‍ത്തിയിടാന്‍ സൗകര്യമില്ലാത്തതിനാല്‍ റോഡ് അരികിലായിരുന്നു പാര്‍ക്കിങ്.എന്നാല്‍ ചില വ്യാപാരികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ആര്‍.ടി.ഒ താഴെ പരപ്പയില്‍ റോഡരികില്‍ ബസ് വരുന്നത് തടയുകയുണ്ടായി.

 തുടര്‍ന്ന് ബസുകള്‍ മുകളിലെ പരപ്പ ജങ്ഷനില്‍ വെക്കാന്‍ തുടങ്ങിയെങ്കിലും, അവിടെ വണ്ടി വെക്കുന്നതിന്റെ പേരില്‍ എല്ലാ പ്രൈവറ്റ് ബസുകാര്‍ക്കും 1000 രൂപ വീതം ഫൈന്‍ ഈടാക്കുന്ന സാഹചര്യമുണ്ടായി. പ്രതിസന്ധിയിലായ ബസ് മേഖലയെ ചില വ്യാപാരികളും നിയമപാലകരും ദ്രോഹിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് ബസ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുന്നത്

ഏഴു വര്‍ഷം മുന്‍പ് അനുമതി ലഭിച്ചിട്ടും പരപ്പയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മ്മാണം യാഥാര്‍ത്ഥ്യമാകാത്തതാണ് നിലവിലെ മുഴുവന്‍ പ്രതിസന്ധികള്‍ക്കും കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 80 ലക്ഷം രൂപയുടെ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കടുത്ത അലംഭാവമാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു. പരപ്പയിലെ യാത്രാപ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തരമായി ബസ്സ്റ്റാന്‍ഡ് നിര്‍മ്മിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും പ്രധാന ആവശ്യം.

No comments