Breaking News

സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസ്; 'ഹെലൻ ഓഫ് സ്പാർട്ട'യെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു


തൃശ്ശൂർ: ട്രാൻസ് വുമൺ ദീപ്തി കല്യാണിയെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ദീപ്തി കല്യാണിയെയും സുഹൃത്തിനെയും അധിക്ഷേപിച്ച് ധന്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് പരാതിക്ക് കാരണമായത്. തുടർന്ന് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ദീപ്തി പരാതി നൽകുകയായിരുന്നു. തൃശ്ശൂർ സിറ്റി സൈബർ പൊലീസ് ആണ് കേസ് എടുത്തത്. ധന്യയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു.

നേരത്തെ ദീപ്തി കല്യാണിയുടെ പരാതിയിൽ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ദീപ്തി കല്യാണിക്കെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നേരത്തെ യൂട്യൂബർ ഹെലൻ ഓഫ് സ്പാർട്ട വ്യക്തമാക്കിയിരുന്നു. ദീപ്തിയെ പോലുള്ളവർ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു എന്നായിരുന്നു ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ വ്യക്തമാക്കിയത്. ഉന്നയിച്ച ആരോപണത്തിൽ തെളിവുകളുണ്ടെന്നും ഹെലൻ ഓഫ് സ്പാർട്ട എന്ന എസ് ആർ ധന്യ പറഞ്ഞിരുന്നു. കുടുംബത്തെ ഉൾപ്പടെ പറഞ്ഞതുകൊണ്ടാണ് മോശമായ രീതിയിൽ വീഡിയോ ചെയ്തതെന്നും ധന്യ വിശദീകരിച്ചിരുന്നു. സൈബർ അധിക്ഷേപത്തിൽ താൻ നൽകിയ ഏഴ് പരാതികളിൽ പൊലീസ് നടപടി ഉണ്ടായില്ല. പൊലീസ് നടപടി ഇല്ലാത്തതുകൊണ്ടാണ് വീഡിയോയിലൂടെ മറുപടി നൽകുന്നതെന്നുമാണ് ഹെലൻ ഓഫ് സ്പാർട്ടയുടെ വിശദീകരണം.

No comments