Breaking News

രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു


തിരുവനന്തപുരം: തുടര്‍ഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങ് നടന്നത്. ചടങ്ങിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും പ്രതിപക്ഷം ടിവിയിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിച്ചു.

ആദ്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിണറായി വിജയന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മന്ത്രിമാരിൽ ആദ്യ ഊഴം സിപിഐയിലെ കെ രാജനായിരുന്നു. പിന്നാലെ കേരള കോൺഗ്രസ് എമ്മിലെ റോഷി അഗസ്റ്റിൻ, ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി, എൻസിപിയിലെ എകെ ശശീന്ദ്രൻ, ഐഎൻഎല്ലിന്റെ അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു.



അള്ളാഹുവിന്റെ നാമത്തിലാണ് അഹമ്മദ് ദേവർ കോവിൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതിന് പിന്നാലെ ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഇടതു സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹിമാനും  ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. സിപിഐയുടെ ജി ആർ അനിലും സിപിഎമ്മിലെ കെ എൻ ബാലഗോപാലും ഡോ ആർ ബിന്ദുവും സിപിഐയിലെ ജെ ചിഞ്ചുറാണിയും  സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.


തുടർന്ന് എം എൻ ഗോവിന്ദൻ, മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണൻ, പി രാജീവ്, സജി ചെറിയാൻ, വി ശിവൻകുട്ടി, വി എൻ വാസവൻ, വീണ ജോർജ് എന്നിവരും ഗവർണർക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിയും ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുത്തു. 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേർന്നു.



കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍, ഹൈക്കോടതിയുടെ നിർദേശം പാലിച്ച് പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചാണ്  സത്യപ്രതിജ്ഞ നടന്നത്.  പ്രതിപക്ഷത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 500 പേര്‍ക്കാണ് ക്ഷണക്കത്ത് നല്‍കിയത്.




No comments