Breaking News

വെസ്റ്റ് എളേരി കാലിക്കടവിൽ ഹൈടെക് ശ്‌മശാനം ഒരുങ്ങുന്നു


ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്ത് കാലിക്കടവിൽ നിർമ്മിക്കുന്ന ആധുനിക  രീതിയിലുള്ള  പൊതുശ്മശാനം ഒരുങ്ങുന്നു. ചുവപ്പ് നാടയില്‍ കുരുങ്ങി വര്‍ഷങ്ങള്‍ പിന്നിട്ട ശ്മശാന  നിര്‍മ്മാണം ഇപ്പോള്‍ തടസ്സങ്ങള്‍ നീങ്ങിയാണ്‌ ബാക്കിയുള്ള നിര്‍മ്മാണം ആരംഭിക്കുന്നത്. ജനങ്ങളുടെ പ്രയാസം മനസിലാക്കിയാണ് യു ഡി എഫ്  പഞ്ചായത്ത് ഭരണ സമിതി നിര്‍മ്മാണം പുനാരംഭിക്കാന്‍ ദ്രുതഗതിയില്‍ ഇടപെട്ടത്.   നിരവധി കോളനികൾ ഉള്ള വെസ്റ്റ് എളേരി പഞ്ചായത്തിൽ  ശവസംസ്‌കാരം നടത്തുന്നതിന് ഏറെ പ്രയാസം അനുഭവപെട്ടിരുന്നു. പഞ്ചായത്ത് പരിധിയിൽ  മരണപ്പെട്ടു പോകുന്നവരെ പഴയ  കെട്ടിടത്തിൽ സംസ്ക്കാരം നടത്തുന്നത്  അധികൃതർ   വിലക്കിയതോടെ അന്യ പഞ്ചായത്തുകളെ ആശ്രയിക്കേണ്ടിവന്നത് ഏറെ ദുരിതത്തിലാക്കിയിരുന്നു.  ശ്മശാനം യാഥാർഥ്യമാകുന്നതോടെ ഈ ബുദ്ധിമുട്ടിന്‌ പരിഹാരമാകും.  സ്വകാര്യ വ്യക്തി സൌജന്യമായി നല്‍കിയ സ്ഥലത്ത് 2014ല്‍ യു ഡി എഫ് ഭരണ സമിതിയാണ്  പൊതു ശ്മശാനം നിര്‍മ്മിച്ചത്. എന്നാല്‍ പിന്നീട് വന്ന എല്‍ ഡി എഫ് ഭരണ സമിതി  2017 ല്‍  ഇത്  ഹൈടെക് ആയി ഉയര്‍ത്താന്‍ തീരുമാനിക്കുകയും ഇതിനായി  ജില്ലാ പഞ്ചായത്ത് രണ്ടു ഘട്ടമായി മുപ്പത് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ തുകയ്ക്ക് നിര്‍മ്മാണം തുടരാന്‍ സാധിക്കാതെ വന്നതോടെ  പഞ്ചായത്ത് വിഹിതവും ചേര്‍ത്ത്  71   ലക്ഷം രൂപ ചെലവില്‍ കെട്ടിട നിർമ്മാണം നിര്‍മ്മാണം പൂർത്തീകരിച്ചുവെങ്കിലും ഗ്യാസ് പ്രിമിറ്റോറിയം സ്ഥാപിക്കാൻ കഴിഞ്ഞില്ല. ഇപ്പോള്‍  വന്ന യു ഡി എഫ്  ഭരണസമിതിയാണ് പ്രവർത്തനത്തിന് ആക്കം കൂട്ടിയത്.ശ്മശാനത്തിന്റെ അവസാനഘട്ട പ്രവർത്തികൾക്കുള്ള ഗ്യാസ് പ്രിമിറ്റോറിയം കഴിഞ്ഞ  ദിവസം റൈഡ്‌കോ സംഘം സ്ഥലത്ത് എത്തിച്ചു. റൈഡ്ക്കോയുടെ സഹകരണത്തോടെ 35ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്  ഗ്യാസ് പ്രിമിറ്റോറിയം സ്ഥാപിക്കുന്നത് .ഇതിന്റെ പ്രവർത്തനം തുടങ്ങിയാൽ ഒന്നര മണിക്കൂർ കൊണ്ട് ഒരു മൃതദേഹം ദഹിപ്പിക്കാൻ സാധിക്കും. ചെലവ് കുറഞ്ഞ രീതിയിൽ ഇത് പ്രവർത്തയ്ക്കാൻ സാധിക്കുമെന്നാണ്  ഇതിന്റെ പ്രത്യേകത. ഒരു ദിവസം ആറു  മൃതദേഹം ദഹിപ്പിക്കാൻ ശേഷിയുള്ളതാണ് .മതാചാര  പ്രകാരം ദഹിപ്പിക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ പ്രത്യേകതയെന്നും  അധികൃതർ അറിയിച്ചു.  കെട്ടിടത്തിനുള്ള  ത്രീ ഫേസ് വൈദ്യുതി  കണക്ഷൻ, വാട്ടർ കണക്ഷൻ, ജനറേറ്റർ, റോഡ് സൗകര്യം , ഇന്റർലോക്ക്, ഉദ്യാനം എന്നിവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും   പ്രിമിറ്റോറിയം പ്രവർത്തിപ്പിക്കുന്നതിന് ഒരു ജീവനക്കാരനെ പ്രത്യേക പരിശീലനം നൽകി നിയമിക്കുമെന്നും    പഞ്ചായത്ത്  പ്രസിഡന്റ് ഗിരിജ മോഹന്‍ , വൈസ് പ്രസിഡന്റ്  പി സി ഇസ്മായിൽ എന്നിവര്‍ അറിയിച്ചു. വാർഡ് മെമ്പർ ടി വി രാജീവൻ, റൈഡ്കോ   കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ സി വി ഭാവനന്‍ , ടെക്നിക്കൽ അസിസ്റ്റന്റ് വിദ്യാദ് രാജൻ, പഞ്ചായത്ത് അസി. എൻജിനീയർ മോഹനൻ എന്നിവർ സംബന്ധിച്ചു. 

No comments