Breaking News

നിർത്തിയിട്ട കാറിന്റെ ചില്ല് തകർത്ത് ചെക്ക് ലീഫ് മോഷ്ടിച്ച് പണം തട്ടി, കയ്യൂർ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ




കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവെച്ചു നിര്‍ത്തിയിട്ട വാഹനം തകര്‍ത്ത് അകത്തുണ്ടായിരുന്ന ചെക്ക് ലീഫുകളെടുത്ത് പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും പണം പിന്‍വലിച്ച കേസിലെ മൂന്നംഗ സംഘത്തിലെ രണ്ടുപ്രതികള്‍ അറസ്റ്റില്‍മോഷണ, വധശ്രമകേസുകളില്‍ പ്രതിയായ നീലേശ്വരം കയ്യൂര്‍ സ്വദേശി എം. അഖില്‍(34) കണ്ണൂര്‍ സിറ്റി സ്വദേശി കെ.വി ഖാലിദ്(38) എന്നിവരാണ് പൊലിസിന്റെ പിടിയിലായത്.




കഴിഞ്ഞ ഫെബ്രുവരി 18ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തേക്ക് ഇന്റര്‍വ്യൂവിന് പോകനായി നിര്‍മ്മാണ മേഖലയില്‍ എന്‍ജിനിയറായി ജോലി ചെയ്തുവരികയായിരുന്ന ഇരിക്കൂര്‍ പട്ടുവം സ്വദേശി റംഷാദ് സഞ്ചരിച്ചിരുന്ന ജീപ്പ് റെയില്‍വേ സ്റ്റേഷന്റെ പടിഞ്ഞാറ് വശത്ത് പാര്‍ക്കു ചെയ്തതിനു ശേഷം ട്രെയിനില്‍ കയറിപോവുകയായിരുന്നുതിരിച്ചുവന്ന് വാഹനവുമായി വീട്ടിലെത്തിയ ശേഷമാണ് വാഹനത്തില്‍ നിന്നും ചെക്ക് ലീഫ് നഷ്ടപ്പെട്ടതായി ശ്രദ്ധിച്ചത്.




റിട്ട. അദ്ധ്യാപകനായ പിതാവ് വിരമിച്ചതിനു ശേഷം അനന്തരാവകാശിയായ ഉമ്മയുടെ പേരില്‍ മാറേണ്ട പെന്‍ഷന്‍ തുകയുടെ ഒപ്പിട്ട ചെക്ക് ലീഫാണ് വാഹനത്തില്‍ നിന്നും കാണാതായത്. തുടര്‍ന്ന് മട്ടന്നൂര്‍ ട്രഷറിയിലെത്തി അന്വേഷിച്ചപ്പോഴാണ് ഉമ്മയുടെ പേരില്‍ മാറേണ്ട 19,000 ചെക്ക് ലീഫുപയോഗിച്ചു പയ്യന്നൂര്‍ ട്രഷറിയില്‍ നിന്നും മറ്റാരോ പണം കൈപ്പറ്റിയതായി മനസിലായത്.




തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ക്യാമറ പരിശോധിച്ചപ്പോഴാണ് വാഹന ബാറ്ററി മോഷണ കേസില്‍ നീലേശ്വരം സ്റ്റേഷനിലും വധശ്രമത്തിന് ചീമേനിയിലും പ്രതിയായ അഖിലിന്റെ ദൃശ്യം പതിഞ്ഞത്ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം അഖിലിനെയും ഇയാള്‍ നല്‍കിയ മൊഴിയനുസരിച്ച ഖാലിദിനെയും പിടികൂടുകയായിരുന്നു. കേസിലെ മൂന്നാമനായി പൊലിസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസന്വേഷണത്തില്‍ പ്രിന്‍സിപ്പല്‍ എസ്. ഐ സീതാറാം, എ. എസ്. ഐമാരായ അജയന്‍, നാസര്‍, രഞ്ചിത്ത് എന്നിവരും പങ്കെടുത്തു.

No comments