വിജയ് ബാബു വിഷയത്തിൽ ഇരട്ടത്താപ്പ്; 'അമ്മ' ഐസിസിയിൽ നിന്നും ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു
അഭിനേതാക്കളുടെ സംഘടനായ 'അമ്മ'യുടെ ഐസിസിയിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചു. ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഇരുവരുടെയും രാജി. സംഘടനയുടെ വൈസ് പ്രസിഡന്റ്, ഐസി കമ്മിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന വ്യക്തിയാണ് ശ്വേതാ മേനോൻ എന്നത് ശ്രദ്ധേയമാണ്.ഇന്നലെ ശ്വേതാ മേനോൻ ഈ വിഷയത്തിൽ മോഹൻലാലിന് ഒരു ശബ്‍ദ സന്ദേശം അയച്ചിരുന്നു. എന്നാൽ ഇതിൽ താരത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഒപ്പം വിജയ് ബാബു വിഷയത്തിലെ ഇടവേള ബാബുവിന്റെ നിലപാടും ശ്വേതാ മേനോന്റെ രാജിയ്ക്ക് കാരണമായിട്ടുണ്ട്.
തനിക്ക് മലയാളം വായിക്കുവാൻ അറിയില്ല. ആ സാഹചര്യത്തിൽ തന്നെ തെറ്റിദ്ധരിപ്പിക്കും വിധമാണ് അമ്മ പത്രക്കുറിപ്പ് പുറത്തിറക്കിയത്. വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ഐസി കമ്മിറ്റി അറിയിച്ചിരുന്നു. എന്നാൽ അമ്മയുടെ പത്രക്കുറിപ്പിൽ അത് രേഖപ്പെടുത്തിയിട്ടില്ല. ഐസിസിയുടെ ആവശ്യങ്ങളും ചേർക്കണം. സംഘടനയുടെ വൈസ് പ്രസിഡന്റ് മണിയൻപിള്ള രാജു ഇന്നലെ നൽകിയ അഭിമുഖത്തിൽ നടത്തിയ പ്രസ്താവന തിരുത്തണം എന്നും ശ്വേതാ മേനോൻ രാജിക്കത്തിൽ പറയുന്നു.
No comments