Breaking News

കാഞ്ഞങ്ങാട്ടെ യുവതിയുടെ 8.01 ലക്ഷം രൂപ ഫേസ്ബുക്ക് ഫ്രണ്ടായ ‘സായിപ്പ്’ തട്ടിയെടുത്തു


കാഞ്ഞങ്ങാട്: ‘ഹായ്’മെസേജിൽ തുടങ്ങി ഗുഡ് മോണിങ്ങും ഗുഡ് ആഫ്റ്റര്‍ നൂണുമെല്ലാമായി ഫേസ്ബുക്ക് സൗഹൃദം വികസിച്ചപ്പോൾ കാഞ്ഞങ്ങാട്ടെ യുവതിക്ക് നഷ്​ടമായത് ലക്ഷങ്ങൾ. യു.കെയില്‍ നിന്നുള്ള ഫേസ്ബുക്ക് സുഹൃത്താണ് ‘ഐ ഫോണും 40 ലക്ഷം രൂപയുമടക്കമുള്ള വിലപിടിപ്പുള്ള സമ്മാനം’ അയച്ച് ബേക്കറി സ്ഥാപനത്തിലെ അക്കൗണ്ടൻറായ 39കാരിയിൽനിന്ന് 8,01,400 രൂപ തട്ടിയത്.


അഞ്ചുമാസം മുമ്പാണ് യുവതിക്ക് ഡോ. കെന്നഡി നിക്ക് മൂര്‍സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്. പ്രൊഫൈല്‍ നോക്കിയപ്പോൾ ജര്‍മനിയിലെ ബര്‍ലിന്‍ സ്വദേശിയാണെന്നും യു.കെയിലെ ബിര്‍മിങ്ഹാമില്‍ ജോലി ചെയ്യുകയാണെന്നും കണ്ടു. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെങ്കിലും പിന്നീട് ബന്ധമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, രണ്ടാഴ്​ച മുമ്പ് ഈ ഐ.ഡിയില്‍നിന്ന് ഒരു ‘ഹായ്’മെസേജ് വന്നു. യുവതി മറുപടിയും നല്‍കി. പിന്നീട് ഗുഡ് മോണിങ്, ഗുഡ് ആഫ്റ്റര്‍ നൂണ്‍ മെസേജുകളും ഭക്ഷണം കഴിച്ചോ തുടങ്ങിയ അന്വേഷണങ്ങളുമായി. ഇംഗ്ലീഷിലായിരുന്നു ആശയ വിനിമയം. കഴിഞ്ഞയാഴ്​ച യുവതിയോട് വീട്ടുകാരെക്കുറിച്ച് അന്വേഷിച്ചു. യുവതി തന്‍റെ ഭര്‍ത്താവിനെക്കുറിച്ച് പറഞ്ഞു. തനിക്ക് മൂന്ന് കുട്ടികളാണെന്നും അതില്‍ ഒരാളെ ദത്തെടുത്തതാണെന്നും മൂർസ് യുവതിയെ അറിയിക്കുകയും കുട്ടികളുടെ ഫോട്ടോ അയക്കുകയും ചെയ്തു.


ടർന്നാണ് ഇയാള്‍ യുവതിയുടെ മേല്‍വിലാസം ആവശ്യപ്പെട്ടത്. കാര്യം ചോദിച്ചപ്പോള്‍ വിലപിടിപ്പുള്ള ഒരു സമ്മാനം വാങ്ങിയിട്ടുണ്ടെന്നും അത് അയച്ചുതരാനാണെന്നുമായിരുന്നു മറുപടി. സമ്മാനമൊന്നും വേണ്ടെന്ന് യുവതി പറഞ്ഞെങ്കിലും നിര്‍ബന്ധിച്ച് മേല്‍വിലാസം വാങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. രണ്ടു ദിവസത്തിനുശേഷം പെര്‍ഫെക്ട് കാര്‍ഗോ എന്ന കൊറിയര്‍ കമ്പനിയില്‍നിന്നാണെന്ന് പറഞ്ഞ് ഒരു ഫോണ്‍കാള്‍ വന്നു. കൊറിയര്‍ ലഭിക്കണമെങ്കില്‍ 25,400 രൂപ അടക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോള്‍ ഇങ്ങനെയൊരു കമ്പനി നിലവിലുണ്ടെന്ന് മനസ്സിലായി. എന്നാല്‍, കൊടുക്കാന്‍ കൈയില്‍ പണമുണ്ടായിരുന്നില്ല. ഫേസ്ബുക്കിലൂടെ ഡോ. മൂറിനെ ബന്ധപ്പെട്ട് സമ്മാനം തനിക്ക് കിട്ടണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ തന്നെ പണമടക്കണമെന്ന് യുവതി പറഞ്ഞു. ഇതുകേട്ട് ദേഷ്യപ്പെട്ട ഡോ. മൂര്‍ ഇതുതന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നും താന്‍ പണം തരില്ലെന്നും പറഞ്ഞു. ഇതിനുപിന്നാലെ ‘കൊറിയര്‍ കമ്പനി’യിലെ വനിത ജീവനക്കാരി വീണ്ടും യുവതിയെ വിളിച്ച്, ആപ്പിള്‍ ഐഫോണ്‍ ആണ് സമ്മാനമായി അയച്ചിരിക്കുന്നതെന്നു പറഞ്ഞു. ഇതു വിശ്വസിച്ച യുവതി ജൂണ്‍ 17ന് ജിതേന്ദ്ര എന്നയാളുടെ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ അക്കൗണ്ടിലേക്ക് തുക അയച്ചുകൊടുത്തു.




പിറ്റേന്ന് വീണ്ടും യുവതിയെ കൊറിയർ കമ്പനി ബന്ധപ്പെട്ടു. ഐഫോൺ പാക്കറ്റിനകത്ത് 40,000 പൗണ്ട് (ഏകദേശം 40 ലക്ഷം രൂപ) രഹസ്യമായി വെച്ചിരുന്നതായും ഇതിപ്പോൾ ഇൻകം ടാക്സ് 
ഡിപ്പാർട്മെന്റിന്റെ കൈവശമാണുള്ളതെന്നുമാണ് അവർ പറഞ്ഞത്. പണം തിരിച്ചുകിട്ടാനുള്ള കോടതി  ഉത്തരവഭിക്കാനും പണം ഇന്ത്യൻ കറൻസിയാക്കി മാറ്റാനുമായി 87,000 രൂപ അയച്ചുതരണമെന്നായി അടുത്ത ആവശ്യം. മൂറിനെ ബന്ധപ്പെട്ടപ്പോൾ യുവതിയുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനാണ് പണം അയച്ചതെന്നും പണം ആവശ്യമില്ലെങ്കിൽ സമ്മാനത്തിന്റെ കാര്യം മറന്നേക്കാനും പറഞ്ഞു. ഇതോടെ 87,000 രൂപയും അയച്ചു. പിറ്റേന്ന് വീണ്ടും കൊറിയർ കമ്പനി വിളിച്ചു. പണം യുവതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെങ്കിൽ എൻ.ഒ.സി ആവശ്യമുണ്ടെന്നും അതിന് 2.17 ലക്ഷം രൂപ അടക്കണമെന്നുമായിരുന്നു ആവശ്യം. അത്രയും പണം യുവതിയുടെ കൈവശമില്ലാത്തതിനാൽ ഒപ്പിട്ട ബ്ലാങ്ക് ചെക്ക് അയച്ചുതരാമെന്നും പണം അക്കൗണ്ടിലേക്ക് വരുമ്പോൾ ആ തുക കിഴിച്ചുതന്നാൽ മതിയെന്നും യുവതി പറഞ്ഞു. ഇത് ആദ്യം സമ്മതിച്ച കൊറിയർ കമ്പനിക്കാർ പിന്നീട് വാക്ക് മാറ്റി. അക്കൗണ്ടിൽ പണമില്ലാത്ത ചെക്ക് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ സ്വീകരിക്കില്ലെന്നാണ് അവർ പറഞ്ഞത്. ഇതിനു പിന്നാലെ യുവതി ജോലി ചെയ്യുന്ന ബേക്കറി സ്ഥാപനത്തിലെ മാനേജർ കൊറിയർ കമ്പനിക്കാരെ

വിളിച്ച് ഇങ്ങനെ എല്ലാദിവസും പണം വാങ്ങുന്നതിനെ ചോദ്യം ചെയ്തു. ഇതിനു പിന്നാലെ മൂർ യുവതിയെ ബന്ധപ്പെട്ട് തനിക്ക് പണം കിട്ടുന്നതിൽ മാനേജർക്ക് അസൂയയാണെന്നും അദ്ദേഹത്തെ ഈ വിഷയത്തിൽ ഇടപെടാൻ അനുവദിക്കരുതെന്നും പറഞ്ഞു.

ഒടുവിൽ കൈയിലുണ്ടായിരുന്ന സ്വർണം പണയം വെച്ചും ബന്ധുക്കളുടെ കൈയിൽനിന്നു കടം വാങ്ങിയും ജൂൺ 23ന് യുവതി അക്കൗണ്ടിൽ പണം ഇട്ടുകൊടുത്തു. അധികം വൈകാതെ വീണ്ടും 4.73 ലക്ഷം രൂപ  കൂടി ആവശ്യപ്പെട്ടുകൊണ്ട് ഫോൺ വിളിയെത്തി. പണം കൊറിയറായി അയക്കുന്നതിലെ നിയമപ്രശ്നം പരിഹരിക്കാനാണ് ഈ തുകയെന്നും അഞ്ചു മണിക്കൂറിനുള്ളിൽ അക്കൗണ്ടിൽ 40 ലക്ഷം രൂപയെത്തുമെന്നുമാണ് പറഞ്ഞത്. കൂടാതെ ഇതുവരെ വാങ്ങിച്ച മുഴുവൻ പണവും ഇതിനൊപ്പം തിരികെ നൽകുമെന്നും അറിയിച്ചു. ഏതാനും മണിക്കൂർ നേരത്തേക്കെന്നുപറഞ്ഞ് വീണ്ടും ബന്ധുക്കളിൽനിന്ന് കടം വാങ്ങി ജൂൺ 26ന് ഈ തുകയുമടച്ചു. പണത്തിനായി കാത്തിരുന്ന യുവതിയോട് ഇന്നു ബാങ്ക് പ്രവൃത്തിസമയം കഴിഞ്ഞതായും 27നു രാവിലെ 11ന് പണം നൽകാമെന്നും കൊറിയർ കമ്പനി പറഞ്ഞു.
പിറ്റേന്ന് പണത്തിനായി കാത്തിരുന്ന യുവതിയോട് വീണ്ടും 67,000 രൂപ കൂടി ആവശ്യപ്പെടുകയാണ്
ചെയ്തത്. താൻ ചതിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി വീണ്ടും മൂറിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ശല്യപ്പെടുത്തരുത്, തനിക്ക് സെന്റിമെൻറ്സ് ഇഷ്ടമല്ല' എന്നായിരുന്നു മറുപടി. ഇതോടെയാണ് വലിയ തട്ടിപ്പിലാണ് താൻ പെട്ടതെന്ന കാര്യം യുവതി അറിയുന്നത്. കടം നൽകിയ ബന്ധുക്കൾ പണം തിരികെ ചോദിക്കാൻ തുടങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് യുവതി.

No comments