പണി ഇഴഞ്ഞു നീങ്ങുന്നു ; കള്ളാറിൽ റോഡിൽ നാട്ടുകാരുടെ വാഴനട്ട് പ്രതിഷേധം
രാജപുരം : കാഞ്ഞങ്ങാട് –- പാണത്തൂർ സംസ്ഥാനപാത വികസനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ടു. ഒരുവർഷം മുമ്പ് ആരംഭിച്ച റോഡ് പ്രവൃത്തി കരാറുകാരന്റെ അനാസ്ഥയെ തുടർന്നാണ് ഇഴഞ്ഞുനീങ്ങുന്നത്.
നാലുകിലോമീറ്റർ ടാറിങ് നടത്തി പണി അവസാനിപ്പിച്ച സംസ്ഥാനപാതയിൽ പലയിടത്തും ചെളിക്കുളമായി. ഇതോടെ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത സ്ഥിതി വന്നതോടെയാണ് ചെറിയ കള്ളാറിന് സമീപം റോഡിൽ നാട്ടുകാർ വാഴ നട്ടത്. പൂടംകല്ല് മൂതൽ പാണത്തൂർ ചിറംകടവ് വരെ റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി റോഡ് പ്രവർത്തി ആരംഭിച്ചെങ്കിലും കരാറുകാരൻ വിവിധ കാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ടുപോവുകയായിരുന്നു.
പ്രതിഷേധം കനത്തതോടെ പൂടംകല്ല് മൂതൽ മുണ്ടോട്ടുവരെ വരുന്ന നാലുകിലോമീറ്റർ റോഡ് ടാർ ചെയ്തു. ബാക്കിഭാഗങ്ങളിൽ ടാറിങ് കുത്തിപ്പൊളിച്ചിട്ടു. മഴക്കാലമായതോടെ റോഡ് മുഴുവൻ കുഴിയായി.
ആദ്യഘട്ടിൽ മരം മുറിയും വൈദ്യുതി തൂണികളും മാറ്റുന്നതിന്റെ കാലതാമസമായിരുന്നു കാരണം പറഞ്ഞത്. കാൽനടയായിപോകുന്നവർക്ക് യാത്ര ചെയ്യാൻ കഴിയുന്നില്ല. റോഡ് പണി ഇനിയും വൈകിയാൽ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.
No comments