Breaking News

കാസർഗോഡ് പള്ളം റെയിൽവേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവർ മോഷ്ടാക്കളെന്ന് സൂചന


കാസര്‍ഗോഡ് പള്ളം റെയില്‍വേ ട്രാക്കിന് സമീപം ട്രെയിനിടിച്ച് മരിച്ചവര്‍ മോഷ്ടാക്കളെന്ന് സൂചന. സംഭവസ്ഥലത്തുനിന്ന് മോഷണം പോയ രണ്ട് മൊബൈലുകള്‍ കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരില്‍ ഒരാള്‍ നെല്ലിക്കട്ട ചൂരിപ്പള്ളം സ്വദേശി മുഹമ്മദ് ഷഹീര്‍ (19)ആണെന്ന് തിരിച്ചറിഞ്ഞു. മാതാവാണ് ആശുപത്രിയിലുള്ള മൃതദേഹം കണ്ട് തിരിച്ചറിഞ്ഞത്. ഷഹീറിനെതിരെ മോഷണ കേസുകള്‍ നിലവിലുണ്ട്. നെക്രാജെ സ്വദേശി മുഹമ്മദ് സാഹിര്‍ ആണ് മരിച്ച മറ്റെയാള്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി.  കാസര്‍ഗോഡ് കരിപ്പൊടിയിലെ ക്വാട്ടേഴ്സില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച രാത്രി മോഷണം പോയിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഈ വിവരം ഇരുവരും അറിയുന്നത്. ഇതേ തുടര്‍ന്ന് രാവിലെ തന്നെ ഇരുവരും ടൗണ്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചിരുന്നു. പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് രണ്ടുപേര്‍ ട്രെയിനിടിച്ച് മരിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് രണ്ടു മൊബൈലുകള്‍ സംഭവ സ്ഥലത്തുനിന്ന് ലഭിച്ചത്. ഇത് പരിശോധിച്ചപ്പോഴാണ് ഗണേഷിന്റെയും ബാലകൃഷ്ണന്റെയും മോഷണം പോയ മൊബൈലുകളാണെന്ന് വ്യക്തമായത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ റെയില്‍വേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്നാണ് പൊലീസ് നിഗമനം.

No comments