കനത്ത മഴയിൽ മലയോരത്ത് മണ്ണിടിഞ്ഞ് നാശനഷ്ടം. പൂങ്ങോട് ഉന്നതിയിൽ വീടിന്റെ മുറ്റം ഇടിഞ്ഞു
ഭീമനടി : കനത്ത മഴയിൽ മലയോരത്ത് മണ്ണിടിഞ്ഞ് വീണ്ടും നാശനഷ്ടം. പൂങ്ങോട്
ഉന്നതിയിലെ ചന്തേര വീട്ടിൽ നാരായണിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞു. മുറ്റമിടിഞ്ഞ് വീണ് ചന്തേര വീട്ടിൽ ചിറ്റയുടെ വീടും തകർന്നു. ചിറ്റയുടെ വീട്ടിലേക്ക് നാരായണിയുടെ വീടിന്റെ മുറ്റം ഇടിഞ്ഞ് കല്ലും മണ്ണും എല്ലാം വന്നടിഞ്ഞ് ഒരു മുറി പൂർണമായും തകർന്നു. സിമന്റ് ഇഷ്ടിക ഉപയോഗിച്ച് നിർമിച്ച വീടിന്റെ മുറിക്കകത്തേക്ക് കല്ലും മണ്ണും ഇടിച്ചു കയറി. വിധവയായ ചിറ്റ ഒറ്റയ്ക്കാണ് തിമസം. സംഭവ സമയം ഇവർ വീട്ടിലില്ലാത്തതിനാൽ കൂടുതൽ അപകടം ഒഴിവായി. ഇവരെ ബന്ധു വീട്ടിലേക്ക് മാറ്റി. ഇവരുടെ വീടിന് പുറകുവശം നാല് മീറ്റർ ഉയരത്തിലാണ് നാരായണിയുടെ വീട്. നാരായണിയുടെ വീടിനോട് ചേർന്നാണ് ഇടിച്ചിലുണ്ടായത്. അതിനാൽ അവരുടെ വീടിന്റെ നിലനിൽപ്പും ഭീഷണിയായി. ഈ ഉന്നതിയിൽ നിരവധി വീടുകൾ ഓരോന്നിനും നാല് മീറ്റർ വീതം ഉയരത്തിലാണ് നിർമിച്ചത്. ഒരു വീടിന്റെ മുറ്റം മറ്റേ വീടിന്റെ ടെറസിന് സമമായാണുള്ളത്. എല്ലാ വർഷവും ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. പട്ടികവർഗ വകുപ്പ് വർഷംതോറും സഹായിച്ചാണ് വീടുകളുടെ നിലനിൽപ്. ശാശ്വത പരിഹാരം കാണാൻ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്ന് ഉന്നതിയിലെ താമസക്കാർ പറയുന്നു. 10ഓളം വീടുകൾ മണ്ണിടിച്ചൽ ഭീഷണിയിലാണ്. ട്രൈബൽ ഓഫീസർ എ ബാബു, പഞ്ചായത്ത് അധികൃതർ, സിപിഐ എം നേതാക്കൾ എന്നിവർ സ്ഥലം സന്ദർശിച്ചു. ബെഡൂരിലെ കുറ്റ്യാട്ട് കെ സാവിത്രിയുടെ വീടിന്റെ പുറകുവശത്തെ വലിയ മൺതിട്ട ഇടിഞ്ഞുവീണ് വീടിന് നാശം സംഭവിച്ചു. വീടിന്റെ വർക്കേരിയ, ബാത്റൂം, എന്നിവ കല്ലും മണ്ണും ഇടിച്ചുകയറി നശിച്ചു. മൺതിട്ട വീടിന് മുകളിലേക്ക് പതിച്ചിരുന്നെങ്കിൽ വൻ ദുരന്തം ആകുമായിരുന്നു. കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി.
No comments