Breaking News

വടക്കൻ മലബാറിലെ തെയ്യക്കാലത്തിന് സമാപനമാകുന്നു; നീലേശ്വരം മന്നംപുറത്ത് കാവ് കലശം ജൂൺ 2, 3, 4 തീയതികളിൽ


നീലേശ്വരം: വടക്കൻ മലബാറിലെ  തെയ്യക്കാലത്തിന് സമാപനമാകുന്നു. നീലേശ്വരം മന്നംപുറത്ത് കാവിലെ കലശത്തോടെ വടക്കൻ മലബാറിലെ കാവുകളിലെയും കഴകങ്ങളിലെയും ക്ഷേത്രങ്ങളിലെയും തെയ്യ കളിയാട്ടത്തിന് സമാപനമാവും. തുലാപ്പത്തിന് ശേഷമാണ് പിന്നീട് കളിയാട്ടക്കാവുകൾ ഉണരുക. ഇക്കുറിയുള്ള മന്നംപുറത്ത് കാവ് കലശം ജൂൺ 2, 3, 4 തീയതികളിലായി നടക്കും. കലശത്തിന് മുന്നോടിയായുള്ള ഓലകൊത്തൽ ചടങ്ങ് മെയ് 30 ന് രാവിലെ 8.35 നും 9.20 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കും. ഞായറാഴ്ച രാവിലെയാണ് ആചാരപരമായ ചടങ്ങുകളോടെ കലശം കുറിച്ചത്. മോഹനൻ ജോത്സ്യർ കലശത്തിനുള്ള തീയതി കുറിച്ച് നൽകി. കരിന്തളം മോഹനൻ ജോത്സ്യർ ചടങ്ങുകളുടെ ദിവസം കുറിച്ച് മുഹൂർത്തം കണക്കാക്കി കുറിപ്പ് നീലേശ്വരം രാജവംശ പ്രതിനിധി കെ സി മാനവർമ രാജയ്ക്ക് കൈമാറി. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ കെ രത്നാകരൻ നായർ, തറവാട് പ്രതിനിധികളായ വിനോദ് കുമാർ അരമന, ചന്ദ്രൻ നവോദയ തുടങ്ങിയവർ സംബന്ധിച്ചു. ജൂൺ രണ്ട് തിങ്കളാഴ്ച ഇരട്ടി നിവേദ്യത്തോടെ അകത്തേ കലശവും രണ്ടിന് ചൊവ്വാഴ്ച പുറത്തേ കലശവും നടക്കും. അന്ന് വൈകിട്ട് പ്രസന്നപൂജ നടതുറന്നാൽ തെയ്യക്കോലങ്ങളും തെക്ക് വടക്ക് കളരികളിൽ നിന്നുള്ള കലശകുംഭങ്ങളും ക്ഷേത്ര പ്രദക്ഷിണം ചെയ്യും. കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രത്തിൽ നിന്ന് മീൻകോവയും സമർപ്പിക്കും. കലശ മഹോത്സവത്തിന് മുന്നോടിയായുളള ഓലകൊത്തൽ മെയ് 30 വെള്ളിയാഴ്ച രാവിലെ 8.25 നും 9.20 നും മധ്യേ നടക്കും. കലശത്തട്ടുകൾ അലങ്കരിക്കുന്നതിന് പൂക്കൾ ശേഖരിക്കുന്ന പൂത്താക്കൽ ചടങ്ങും തുടർന്നുണ്ടാകും. കലശ മഹോത്സവം തിരുമുടി താഴ്ത്തുന്നതോടെ മറ്റൊരു കളിയാട്ടക്കാലവും സമാപിക്കും.

No comments