Breaking News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം; ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന ശബ്ദസന്ദേശം പുറത്ത്


തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ഗുരുതര ആരോപണം പുറത്ത്. ഗർഭം അലസിപ്പിക്കാൻ യുവതിയെ രാഹുൽ നിർബന്ധിക്കുന്ന സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. യുവതിയും രാഹുലും തമ്മിലുള്ള സംഭാഷണമാണ് പ്രചരിക്കുന്നത്. യുവതിയുടെ സ്വകാര്യത മാനിച്ച് സാങ്കേതിക സഹായത്തോടെ ശബ്ദം മാറ്റംവരുത്തിയാണ് ശബ്ദം പുറത്തുവിടുന്നത്. ​ഗർഭം അലസിപ്പിക്കണമെന്നും വളർത്താൻ തയ്യാറാവരുതെന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. എന്നാൽ പുറത്തുവന്ന ശബ്ദ സന്ദേശത്തിലോ മറ്റാരോപണങ്ങളിലോ ഇതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ ഭാ​ഗത്ത് നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. 

പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡൻറല്ല സംഘടനയ്ക്കുളളതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ വനിതാ നേതാവ് ഉയർത്തിയ ആവശ്യം. കടുത്ത ഭാഷയിൽ സഹപ്രവർത്തകരിൽ നിന്നു പോലും വിമർശനം ഉയർന്നിട്ടും മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ തയ്യാറായിട്ടില്ല. സംഘടനയ്ക്കുളളിൽ തീർത്തും ഒറ്റപ്പെട്ടുപോയ രാഹുലിനു മുന്നിൽ രാജിയല്ലാതെ മറ്റൊരു വഴിയുമില്ല. 

യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർവി സ്നേഹയാണ് യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്. ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി. തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിൻറെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻറെ വിമർശനം.

No comments