Breaking News

അമ്പലത്തറ, പൈവളിഗെ, കരിന്തളം , ഇപ്പോൾ ചീമേനിയിലുമായി പടർന്നുകിടക്കുന്ന സോളാർ പാർക്കുകൾ രാജ്യത്തിന് തന്നെ മാതൃകയായി മാറും ; മുഖ്യമന്ത്രി പിണറായി വിജയൻ


ചീമേനി : കാസർകോട് കേരളത്തിലെ സോളാർ ഹബ്ബായി മാറാൻ ഇടയുള്ള ജില്ലയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്ലാൻറേഷൻ കോർപ്പറേഷന്റെ ചീമേനി, പെർഡാല എസ്റ്റേറ്റുകളിൽ ബെംഗളൂരു ആസ്ഥാനമായ നാച്വർ ഡ്യൂ എനർജി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന സോളാർ വൈദ്യുതി നിലയങ്ങളുടെ നിർമാണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട് ജില്ലയിലെ അമ്പലത്തറ, പൈവളിഗെ, കരിന്തളം ഇപ്പോൾ ചീമേനിയിലുമായി പടർന്നുകിടക്കുന്ന സോളാർ പാർക്കുകൾ രാജ്യത്തിന് തന്നെ മാതൃകയായി മാറും. ചീമേനി, പെർഡാല എസ്റ്റേറ്റുകളിലായി 300 ഏക്കർ ഭൂമിയിലാണ് സോളാർ പാർക്ക് സ്ഥാപിക്കുന്നത്. ചീമേനിയിൽ 80 മെഗാവാട്ടും പെർഡാലയിൽ 30 മെഗാവാട്ട് നിലയവുമാണ് വരുന്നത്. ചീമേനിയിൽനിന്ന് 125 ദശലക്ഷം യൂണിറ്റും പെർഡാലയിൽനിന്ന് 47 ദശലക്ഷം യൂണിറ്റും വൈദ്യുതിയാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി സ്റ്റോറേജ് കൂടി ഉൾപ്പെടുത്തി ഉപയോഗം കൂടിയ സമയങ്ങളിൽ നാല് മുതൽ എട്ടു മണിക്കൂർ വരെ വൈദ്യുതി ലഭ്യമാക്കുന്ന നിലയിലാണ് പദ്ധതി -മുഖ്യമന്ത്രി പറഞ്ഞു.

പ്ലാൻറേഷൻ കോർപ്പറേഷന്റെ ഭൂമിയിൽ പ്രകൃതിക്ക് ദോഷം വരാതെ നിർമിക്കുന്ന പ്ലാന്റ് വികസനവും പരിസ്ഥിതിയും എങ്ങനെ

ഒത്തുപോകുമെന്നതിന്റെ തെളിവ് കൂടിയാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിക്ക് നൽകാനാണ് മുൻഗണന. ഏതെങ്കിലും പ്രത്യേക സാഹചര്യം വന്നാൽ കെഎസ്ഇബിക്ക് ആവശ്യമില്ലെങ്കിൽ ഗ്രീൻ പവർ ആവശ്യമുള്ളവർക്ക് നൽകാം. 500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. 2027 മേയിൽ പൂർത്തിയായി ഉത്പാദനം നടത്തും. 60 പേർക്ക്

സ്ഥിരംതൊഴിൽ ലഭിക്കും. അഞ്ച് ലക്ഷത്തോളം തൊഴിൽദിനങ്ങൾ കൂടി ലഭിക്കും.

കേരളത്തെ നൂറുശതമാനം പുനരുപയോഗ ഊർജം ഉപയോഗിക്കുന്ന സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. ഇപ്പോൾ നടപ്പാക്കിയിട്ടുള്ള പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതികൾ എല്ലാവരും പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രി പറഞ്ഞു.

എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷനായി. രാജ് മോഹൻ ഉണ്ണിത്താൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പഞ്ചായത്ത് പ്രസിഡൻറ് എം.പി.വി. ജാനകി, മഹീൻ സുബൈർ എന്നിവർ സംസാരിച്ചു.


No comments