Breaking News

തണ്ണീരിനായി കണ്ണീർ... കള്ളാർ പള്ളംപടക്ക ഉന്നതിയിൽ കുടിവെള്ളക്ഷാമം രൂക്ഷം


രാജപുരം : 'തായ്ച്ചാൽ കുടിക്കാൻ ഒരുതുള്ളി വേണ്ടേ, കഞ്ഞിവെക്കേണ്ടേ, ഒരിറ്റുവെള്ളം കിട്ടാനില്ല, വെള്ളമെടുക്കാൻ പാനിയുമായി കുന്നുകയറിയിറങ്ങി മടുത്തു, പഞ്ചായത്തുകാർ തിരിഞ്ഞു നോക്കുന്നില്ല' പള്ളംപടക്ക ഉന്നതിയിലെ കാരിച്ചിയേട്ടിയുടെ വാക്കാണിത്. കാൽനൂറ്റാണ്ടായി കോൺഗ്രസ് മാത്രം ഭരിക്കുന്ന കള്ളാർ പഞ്ചായത്തിലെ ഉന്നതിയിലെ ദയനീയാവസ്ഥയാണ് ഇത്. മൂന്നുവർഷം മുമ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ പോലും പഞ്ചായത്ത് ചെലവഴിക്കാതെ കിടക്കുന്നു. ഒന്പതാം വാർഡിലെ പാലംകല്ല് പള്ളംപടക്കയിലാണ് കുടിക്കാനും കുളിക്കാനും അലക്കാനും തുള്ളി വെള്ളം പോലുമില്ലാതെ വലയുന്നത്. 34 കുടുംബങ്ങൾ താമസിക്കുന്ന ഉന്നതിയിൽ കുടിവെള്ളമില്ലാതെ വലയുമ്പോഴും വെള്ളമെത്തിക്കാനുള്ള നടപടിയില്ല. 15 വർഷം മുമ്പ് ആരംഭിച്ച പെരുമ്പള്ളി കാപ്പുങ്കര കുടിവെള്ള പദ്ധതി പോലും കൃത്യമായി പ്രവർത്തിക്കാത്തതിനാലാണ് ഈ ദുരിതം. മുൻ എംപി പി കരുണാകരന്റെ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കുഴൽ കിണർ കുഴിച്ച് ടാപ്പ് ഒരുക്കിയിരുന്നുവെങ്കിലും കുഴൽ കിണറിലെ വെള്ളം വറ്റി. ഇപ്പോൾ കിലോമീറ്റർ ദൂരത്തുനിന്നാണ് തലച്ചുമടായി വെള്ളമെത്തിക്കുന്നത്. ഉന്നതിയുടെ വികസനത്തിന് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ പണം അനുവദിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞെങ്കിലും നടപ്പാക്കേണ്ട പഞ്ചായത്തധികൃതർ ഒരു താൽപര്യവുമെടുക്കുന്നില്ല. പഞ്ചായത്തിലെ മറ്റ് ഉന്നതികളിലും കുടിവെള്ളക്ഷാമമുണ്ട്.

No comments